കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Thursday, December 7, 2017

ആത്മഹത്യ



എട്ടാംതരത്തിൽ പഠിക്കുമ്പോഴാണ്  ആദ്യമായി ആത്മഹത്യയെ കുറിച്ച് കാര്യമായി ആലോചിക്കുന്നത്!!
ദയവായി തെറ്റിദ്ധരിക്കരുതേ .......
എനിക്കുവേണ്ടിയല്ല.

അന്നൊരു ആഗസ്ത് മാസം,
പഠിപ്പുമുടക്ക് ഉള്ള ദിവസം,
ഉച്ച ഒന്നരയായിട്ടുണ്ടാകും.
കൈവേല ടീച്ചർ പതിവുപോലെ ഉച്ചയൂണുകഴിക്കുവാൻ വീട്ടിലെത്തി.
കൈയിൽ ലഞ്ച് ബോക്സിൽ  ചോറുണ്ടാകുമെങ്കിലും,
കറിയുടെ കാര്യം കഷ്ടമാണ്.
എന്നും കൊണ്ടുവരുന്ന കറി കാണുമ്പോൾ അക്വാറിയും  ആണ് മനസ്സിൽ വരുക!!
 ഹോർലിക്സ് കുപ്പിയിൽ കുറച്ച് പച്ചക്കറികഷ്ണങ്ങളും പച്ചമുളകും ഉള്ളിയും നീന്തി കളിക്കുന്നത് കാണാം,
അതിനു നിറമോ മണമോ ഉണ്ടാകാറില്ല !

അമ്മയുണ്ടാക്കുന്ന വല്ല ഉപ്പും പുളിയുമുള്ള കറിയും കൂട്ടി ചോറുണ്ണാനാണ് ടീച്ചറുടെ ദിവസേനയുള്ള സന്ദർശനം .
ഞാൻ ചോറുണ്ടിരുന്നു,
അച്ഛൻ കഴിച്ചു കൊണ്ടിരിക്കുന്നു.

അപ്പോഴേ ഈ മുളക് പരിക്കുന്നയാൾക്ക് ചോറുകൊടുത്തോ?
ടീച്ചറുടെ ചോദ്യ കറി  ഷോർട്ടേജ് ഉണ്ടാകുമോ എന്നറിയാനാണ്.

അല്ല ടീച്ചറെ ഇപ്പോഴെന്തു മുളകുപറി ?
അമ്മയുടെ മറുചോദ്യത്തിനു കാലതാമസം ഉണ്ടായിരുന്നില്ല ...

ഞാൻ പറഞ്ഞത് കുന്നുംപുറത്ത് പ്ലാവിൽ മുളക് പരിക്കുന്നയാളെ കുറിച്ചാ.

നമുക്കാരും മുളക് പറിക്കുന്നില്ലലോ ?

പിന്നെ......ഞാൻ കണ്ടതല്ലേ ?

മണീ നീയൊന്ന് പറമ്പത് പോയി നോക്കിയാട്ടെ.

അച്ഛന്റെ നിർദ്ദേശം കേട്ട് പോയ പോയ മണിയേട്ടൻ തിരിച്ചു വന്നത് ഓടി കിതച്ചുകൊണ്ടാണ്

അച്ഛാ....

അവിടെയൊരാൾ തൂങ്ങി ചാകാൻ നിൽക്കുന്നൂ!!!

കേട്ടപാതി കേൾക്കാത്തപാതി എല്ലാവരും ഓടി ആ പ്ലാവിൻ പരിസരത്തേക്ക്.

ഞാനും ആദ്യമായി ഒരു ആത്മഹത്യ കാണാൻ കൂടി.

തമിളനെ പോലുള്ള ഒരാൾ,

വരയൻ ട്രൗസറും ഷർട്ടും വേഷം.

കറുപ്പ് കള്ളികളുള്ള ഒരു ലുങ്കി കഴുത്തിൽ കെട്ടി മറ്റേ അറ്റം പ്ലാവിന്റെ കൊമ്പിലും കെട്ടി  കൊമ്പിലിരിക്കുന്നു.
ആരും അടുത്ത് വരരുത്,
ഞാൻ ഇപ്പോൾ ചാടും,
അതയാൾ ആവർത്തിക്കുന്നുണ്ട്....

അച്ഛന്റെ നിർദ്ദേശം കിട്ടിയതും മണി ഏട്ടൻ ഏണിയും കത്തിവാളുമായി എത്തി.
ചാടിയാൽ  അറുത്തിടണമല്ലൊ ??

കുഞ്ഞമ്പു മാഷും കൂട്ടരും അയാളെ തെറിവിളിക്കുന്നുണ്ടായിരുന്നു.

മണി കേറിക്കോ,
 അച്ഛന്റെ നിർദ്ദേശം കേൾക്കുന്നതിന് മുൻമ്പ് തന്നെ
മണി ഏട്ടൻ ഏണിയിൽ കയറി തുടങ്ങിയിരുന്നു ..

നീട്ടി പിടിച്ച കത്തിവാളുമായി.

"കയറരുത് കയറിയാൽ ഞാൻ ചാടും "
അയാൾ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു

കൊത്തുമ്പോൾ നോക്കണേ അയാളുടെ കഴുത്തിനായി പോകരുത്.

കണ്ണ് തുറിച്ച് , നാക്ക്  നീട്ടി!!
അയ്യോ ആലോചിക്കാനേ പറ്റാത്തൊരവസ്ഥയിൽ.

കുട്ടികളൊക്കെ പോയാട്ടെ.
പക്ഷെ,
അപൂർവമായി കിട്ടുന്ന കാഴ്ച ഒഴിവാക്കി എങ്ങനെ പോകാനാ?.

 ഞാനൊരു വള്ളിയുള്ള മരത്തിന്റെ മറവിൽ,
 ആകാംഷയോടെ നിന്നു.

മണിയേട്ടൻ പകുതി ഉയരമെത്തി.

"ഞാൻ ഇപ്പൊ ചാടും ..."

നെഞ്ച് പട പട അടിക്കുന്നു,
വള്ളികൾക്കിടയിലൂടെ,
ഇമപൂട്ടാതെ .....


അതാ....
അയാൾ  താഴേക്ക്.
ഞാൻ കണ്ണ് മുറുക്കെ പൂട്ടി.

കണ്ണ് തുറക്കുമ്പോൾ ഒരു നിലവിളിയാണ് കേൾക്കുന്നത്!!

ഞാൻ മെല്ലെ പ്ലാവിന്റെ കൊമ്പിലേക്കു നോക്കി.

അവിടെ കറുപ്പ് ലുങ്കിയുടെ കഷ്ണം കാറ്റത്താടുന്നു.

മറ്റേ കഷ്ണം കഴുത്തിലുമായി,
താഴെയുള്ള വെണ്ണീറ്റിന്റെ  കുണ്ടിൽ അയാൾ കിടക്കുന്നു,
നിലവിളിയുമായി....

പഴയ ലുങ്കിയായതു കൊണ്ട് പിന്നിപ്പോയതാ,
അച്ഛന് ആശ്വാസം.
വീഴ്ചയുടെ വേദന സഹിക്കാൻ കഴിയാതെ അയാൾ നിലവിളിക്കുന്നുണ്ട്.

എല്ലാവരും കൂടി അയാളെ പിടിച്ചുകെട്ടി പോലീസിനെ ഏൽപിച്ചിട്ടാണ് മടങ്ങിയത്.

അച്ഛൻ അന്ന് തന്നെ പ്ലാവിന്റെ,
തെക്കോട്ടു പോയ ആ  കൊമ്പ് മുറിച്ചിടീച്ചു.

സൗകര്യ പ്രദമായ  കൊമ്പു കാണുമ്പോൾ
മറ്റാർക്കെങ്കിലും  ഈ ബുദ്ധി  തോന്നിയാലൊ!!?



No comments:

Post a Comment