കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Monday, January 15, 2018

ഇന്നലെകൾ ഇല്ലാത്തവൾ ...............



പാർക്കിൽ വരണമെന്ന് കുട്ടികൾ പറയാൻ തുങ്ങിയിട്ടു കുറച്ചു നാളായി
ഒന്നാമത് ഒന്നിനും സമയമില്ല
രണ്ടു ദിവസത്തെ അലച്ചിലിനു ശേഷം ഓഫ് ഡ്യൂട്ടി കിട്ടി
സ്കൂളിൽ നിന്നും വന്ന കുട്ടികളെയും കൂട്ടി നേരെ പാർക്കിലേക്ക്
ചൂട് കുറവാണെങ്കിലും വെയിൽവീണ പുൽത്തകിടി
ഓടി തിമിർത്ത് കുട്ടികൾ
സന്തോഷമായിരിക്കുന്നു

റോഡരികിലെ നിർത്തിയിട്ട ബൈക്കിനരികിലേക്ക് നടന്നു വരുന്നത്
ചന്ദ്രൻ സാറിന്റെ മകൻ അരുൺ അല്ലെ
അതെ അത് അവൻ തന്നെ
കുറച്ചുകാലമായി അവനെ കണ്ടിട്ട്
കോലം ആകെ മാറിപ്പോയിരിക്കുന്നു
താടിയൊക്കെ നീട്ടി ചുളിഞ്ഞ കുപ്പായവുമായി...

എന്താടാ ഈ കോലത്തിൽ

കാലം കുറെ ആയല്ലോ കണ്ടിട്ട്

ചേട്ടനോ .....

അവന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം

നീ ഇപ്പൊ എവിടെയാ

കറക്കമൊക്കെ എന്തായി ?

കല്യാണമൊക്കെ കഴിച്ചോ?

ഇത്രയും ചോദ്യ൦ ചോദിച്ചിട്ടും യാതൊരു മറുപടിയുമില്ല !!

എന്ത് പറ്റിയെടാ ?

അവന് മറുപടി പറയാനെന്താണ് മടി !

അനിയൻ വരുണിന് സുഖം തന്നെ അല്ലെ ?

ആശ്വാസം ...!

തലയാട്ടി ഒരു മറുപടി .

നീതു ഇപ്പോൾ എവിടയാ ...........?

നിന്നെ എനിക്ക് കാണേണ്ട ...
ഇനി എന്നോട് സംസാരിക്കാനും വരണ്ട .........

നാല് വര്ഷങ്ങള്ക്കു മുമ്പ് അവൾ അവനോടു പറഞ്ഞ വാക്കുകൾ
കുറച്ചു ആശങ്കയോടെ
ഒരു ചേട്ടനോടെന്നപോലെ  എന്നോട് പറഞ്ഞിട്ടുണ്ട്

അന്നൊക്കെ എന്നും
 രാവിലെ ഓഫീസിലേക്ക് നടക്കുമ്പോൾ
 വരുണിന്റെ ഷോപ്പിൽ കയറും
സൗഹൃദ സംഭാഷണങ്ങൾക്കായി ..

ഓഫീസിൽ ഒന്നിച്ച് ജോലി ചെയ്യുന്ന
ചന്ദ്രൻ സാറിന്റെ മൂത്ത മകനാണ് അരുൺ

ഇളയവൻ വരുൺ അവൻ മറ്റ് കുട്ടികളിൽ നിന്നും കുറച്ച് വ്യത്യസ്തൻ ആണ് വയസ്സിനൊത്ത  ബുദ്ധിവികാസം ഇല്ല.
എങ്കിലും മിടുക്കൻ ആണ്.

ചന്ദ്രൻ സാർ  പല ചികിത്സാ പരീക്ഷണങ്ങളും നടത്തിയെങ്കിലും
അതൊന്നും  ഫലവത്തായില്ല

അരുണിന് വലിയ ഇഷ്ടമാണ്  അനിയനെ

കടയിൽ നിന്നും വന്നാൽ
മുഴുവൻ സമയവും വരുണിന്റെ കൂടെയുണ്ടാകും  കളിയും ചിരിയുമായി

അരുണിന്  നീതുവിനെ ഇഷ്ടമായിരുന്നു

അവൾ അന്ന് ബി എസ് സി ക്കു പഠിക്കുന്നു

എന്നാൽ
പലപ്പോഴും
 അവർ തമ്മിലുള്ള പിണക്കത്തിന് ഹേതു വരുണായിരിക്കും
"ആ മന്ദബുദ്ധി യെയും പേറി നടന്നാൽ മതി
എന്നോട് കൂട്ട് കൂടാൻ വരണ്ട"

ചേട്ടാ വിവാഹം ചെയ്താൽ വരുണിനെ അവൾ ഉപദ്രവിക്കുമോ??

എനിക്ക് നീതുവിനെ മറക്കാൻ സാധിക്കില്ല ...

അരുൺ പലപ്പോഴും ആശങ്കപ്പെടും .

അവൾക്ക് നിന്നോടുള്ള സ്നേഹം കൊണ്ട് പറയുന്ന തല്ലേ
പെണ്ണുങ്ങൾ അവർക്കു കിട്ടുന്ന സ്നേഹം പങ്ക് വെക്കാൻ ഇഷ്ടപ്പെടാറില്ല
നിന്നോട് കൂടെ ചേർന്നാൽ അവളും വരുണിനെ സ്നേഹിക്കാൻ തുടങ്ങും
നീ ഒന്ന് കൊണ്ടും പേടിക്കേണ്ട ..

ഞാൻ ആശ്വസിപ്പിക്കും.

പ്രമോഷനായി സ്ഥലം മാറിപോയതോടെ
അരുണിന്റെ ഒരു വിവരവും അറിയാതെയായി.

നീതു ഇപ്പോൾ എവിടെയാ?

ചേട്ടനറിയില്ലെ

മൂന്നു വര്ഷം മുമ്പ്
ക്ലാസ്‌ കഴിഞ്ഞു റെയിൽവേ സ്റ്റേഷനിലേക്ക് നടക്കവേ
ഫോണിൽ
എന്നോട് സംസാരിക്കുകയായിരുന്നു.....

പിന്നിൽ വന്ന ട്രെയിൻ അവൾ കണ്ടില്ല

എന്നിട്ട്

അവൾക്ക്.......

അവന്റെ കണ്ണുകൾ

നിറയുന്നുവോ??????????

സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ

ഒരേ യൂനിഫോമിൽ
നിര നിരയായി
സ്‌കൂൾ ബസ്സിലേക്ക്

പിന്നിലായി വരുൺ

അവന്റെ കൈയും പിടിച്ച്

മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി

ഒരു പെൺകുട്ടി

അതെ അത് ....നീതു...

അന്നത്തെ ആക്‌സിഡന്റിൽ

അവളുടെ ഓർമ്മകൾ പാടെ നശിച്ചു

അവൾക്ക്

 പത്ത് വയസ്സിന്റെ ബുധ്ധി വികാസമേ  ഉള്ളൂ....

അവൾ   അവൾ ഇന്ന്

 വരുണിന്റെ ക്ലാസ്സിലാണ് .........

അരുൺ അനിയനെ കൂട്ടാനായി ബസ്സിനടുത്തേക്ക്

അതോ

അവളെ കാണാനോ ?

മക്കളുടെ അടുത്തേക്ക് മടങ്ങവേ

മനസ്സിൽ വന്ന വാചകം

എന്നോ വായിച്ചത്

ജീവിതത്തിൽ  ആരെയും വില കുറച്ച് കാണരുത്

ഓർക്കുക ,

നിലച്ചു പോയ ഘടികാരവും

ദിവസത്തിൽ രണ്ടു പ്രാവശ്യം

നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരും.



**  "ഈ കഥ സങ്കല്പികമാണ്
 കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ല".**










Saturday, January 13, 2018

സിനിമാ പ്രാന്ത് .............


സിനിമ
അത്
ഓല മേഞ്ഞ ആനന്ദ് ടാക്കീസിലെ തറയിൽ ഇരുന്ന് കാണുമ്പോഴും

പകുതി മയക്കത്തിൽ

അച്ഛന്റെയും  അമ്മയുടെയും കൂടെ
സെക്കന്റ് ഷോ കാണുമ്പോഴും

ആഴ്ച്ച  തോറും

സഹിനാ  ടാക്കീസിൽ
കുഷ്യൻ സീറ്റിൽ ഇരുന്ന് ആസ്വദിക്കുമ്പോഴും

അന്നും.....
ഇന്നും.....
എന്നും ...........
ഒരു  പ്രത്യേക ആവേശം തന്നെ  ..............

കമലഹാസൻ പാറയാണെന്ന് കരുതി ആനപ്പുറത്തു കയറുന്നു ...

ആറാം വയസ്സിൽ അച്ഛന്റെയും  അമ്മയുടെയും കൂടെ

ആനന്ദ് ടാക്കീസിൽ

"ഈറ്റ " യിൽ കണ്ടത്

പിന്നീട് ശോഭ ഏച്ചി യുടെ കൂടെ

എല്ലാ വെള്ളിയാഴ്ചകളിലും ഒരു സിനിമ

അതിൽ  ഒട്ടുമിക്ക ജയൻ പടങ്ങളും പെടും

ജയന്റെ വലിയ ആരാധികയായ അടുത്ത വീട്ടിലെ ശോഭ ഏച്ചിക്ക്
സിനിമക്ക് പോകാൻ കൂട്ട് അന്ന് ഞാൻ ആയിരുന്നു

അയല്പക്കമായതിനാൽ
എനിക്ക് ടിക്കറ്റ് വേണ്ട.

ടാക്കിസിൽ  ശബ്ദം
 അകത്തുള്ളതിനേക്കാളേറെ പുറത്താണ്

അതുകൊണ്ടു തന്നെ
പടം  ടാക്കിസിൽ നിന്നും മാറുന്നതിന്റെ തലേന്ന് മാത്രമെ
കാണാറുള്ളൂ

 സംഭാഷണങ്ങൾ കേൾക്കുമ്പോൾ പിന്നെ
പാഠങ്ങളിലായിരിക്കില്ല ശ്രദ്ധ.

ആവർത്തിച്ച് കേൾക്കുന്ന  ഡയലോഗുകൾ........
പടം നാലഞ്ചു തവണ കണ്ടത്തിനു തുല്യം.

 ഒൻപതിൽ പഠിക്കുമ്പോൾ
 വീട്ടിൽ 14 ഇഞ്ചു  ബ്ലാക്ക് &വൈറ്റ് ടിവിയുടെ ആഗമനം

സിനിമാ ലോകം ..
അറിവുകൾ  വികസിക്കുകയ്യായിരുന്നു
ദൂർദർശനിൽ
രാത്രി പന്ത്രണ്ടു മണിവരെ ഉറക്കമൊഴിഞ്ഞു കണ്ട പാഥേർപാഞ്ചാലി തുടങ്ങിയ  ക്ലാസ്സിക്കുകൾ
അവാർഡ് സിനിമകൾ
പുലർച്ചെ അഞ്ചുമണി മുതൽ യുജിസി യിൽ
 സിനിമ ടെക്‌നിക്കുകളെക്കുറിച്ചുള്ള സീരിയലുകൾ ...........

ലൈബ്രറിയിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ..........

എനിക്കും സിനിമ ഡയറക്റ്റ് ചെയ്യണം

ശരിക്കും ഒരു മിഥ്യാ ലോകം തീർത്തൂ ഞാൻ

പ്രീ ഡിഗ്രിയോടെ ചിന്തകൾക്ക് ആഴം വർദ്ധിച്ചു...

ആദ്യം പഠനം..... അത് കഴിഞ്ഞു മതി സിനിമ
ലീവിൽ വന്നാൽ രവിയേട്ടൻ വഴക്കു പറയും .....

പ്രായത്തിന്റെ കുഴപ്പമോ ............
 പക്വത കുറവോ എന്തോ

ചിന്തകളിലും സ്വപ്നങ്ങളിലും സിനിമ മാത്രം

രണ്ടാം ക്ലാസ്സു മാത്രമായുള്ള പ്രീ ഡിഗ്രി റിസൾട്ട്

മെഡിക്കൽ എൻട്രൻസു ക്ലാസ്സിനായി കണ്ണൂരിൽ പോകുമ്പോഴും

അത് പഠനത്തേക്കാളേറെ

 സിനിമ കാണാനുള്ള സാഹചര്യം നൽകി

അജിത്തിന്റെയും ഇപ്പോൾ
ഡിഫെൻസിൽ ഡോക്ടറായി സേവമനുഷ്ഠിക്കുന്ന ജ്യോതിപ്രസാദിന്റെയും കൂടെയുള്ള
 കണ്ണൂർ യാത്രകൾ
സംസാരങ്ങൾ .......

ബി  എസ് സി ക്കു കോളേജിൽ
പുതിയ കൂട്ടുകെട്ടുകൾ
പക്ഷെ ഞാൻ എന്നും introvert ആയിരുന്നു ..

കൂടാതെ

പഠനത്തേക്കാളും ഉഴപ്പ് ആണ് മുന്നിട്ടു നിന്നത്

എല്ലാ ക്ലാസ്സിലും നൂറു ശതമാനം ഹാജരുണ്ടെങ്കിലും

മനസ്സ്  മായിക ലോകത്ത് തന്നെ

ബി  എസ് സി ക്കും സെക്കന്റ് ക്ലാസ്സു മാത്രം ...

പൂനെയിൽ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ചേരണം ..

പക്ഷെ എങ്ങനെ ???

തല്ക്കാലം  പൂനെ സിംബയോസിസിൽ എൽ എൽ ബിക്ക് ...

മധുവേട്ടന്റെ കോട്ടേഴ്ർസിൽ
റേഞ്ച് ഹിൽസും
ക്ഡക്കി ,  ഔന്ദ് റോഡ്
പുണെ യൂണിവേഴ്സിറ്റി
പുതിയ ആൾക്കാർ
പുതിയൊരു ലോകം
സിറ്റിയിലൂടെ സൈക്കിളിലുള്ള കറക്കം
വൈകുന്നേരം രണ്ടു മണിക്കൂറോളംമുള്ള നടത്തം
ഇവ
മനസ്സിൽ
പുതിയ കഥകൾ മെനയാനുള്ള സാഹചര്യം യഥേഷ്ട്ടം തന്നു....

ആ വര്ഷം പൂജ ഹോളിഡേയ്സിന് നാട്ടിൽ വന്നപ്പോൾ വായിച്ച ഒരു വാർത്ത..

സിനമറ്റോഗ്രാഫർ ആത്മഹത്യ ചെയ്തു!!

പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നും മെഡലോടെ പാസായ,
രണ്ടോ മൂന്നോ സിനിമക്ക് കാമറ ചലിപ്പിച്ച കാമറാമാൻ.
ഉപജീവനത്തിനായി..........
കുറച്ച് കാലമായി റബ്ബർ ടാപ്പിംഗ്...

അന്ന് വായിച്ച  വാർത്ത മനസ്സിൽ തറിച്ചു .......

എന്നെ ഇരുത്തി ചിന്തിപ്പിച്ചു.

 ആരാണ് ഞാൻ?

എന്റെ കഴിവുകൾ എന്താണ്??

എന്റെ കടമകൾ  എന്താണ്????


മനസ്സിൽ സ്വപ്നം കാണുന്നത് പോലെയല്ല ലോകം!!!

ജീവിതം..........

സിനിമ പോലെ ഒരു മായാ ലോകമല്ല.........


ഞാൻ..............

യാഥാർഥ്യത്തെ തിരിച്ചറിയുകയായിരുന്നു,

എന്റെ ലോകം സിനിമ അല്ലെന്ന  തിരിച്ചറിവ്.



Friday, January 12, 2018

അച്ഛമ്മ ...... അല്ല ..........അമ്മമ്മ

അമ്മയുടെ  അമ്മ

 പളളിപിരിയാടൻ കല്യാണി അമ്മ...

ഞങ്ങൾ അച്ചമ്മ എന്ന് വിളിക്കും

നാട്ടുകാർ "പരവ" എന്നാണ്

അച്ഛമ്മ കേൾക്കാതെ വിളിക്കാറ് എന്ന് കേട്ടിട്ടുണ്ട്

ഇപ്പോഴും ചിരിക്കുന്ന മുഖം

ഞാൻ കാണുമ്പഴേ വായിൽ പല്ലുകളൊന്നുമില്ല

വലത്തെ കവിളിൽ ഒരു കറുത്ത അരിമ്പാറ

ഉഞ്ഞാലാടുന്ന കാതുകൾ ....

അത്  നിറക്കാൻ വി ശേഷാവസരങ്ങളിൽ സ്വർണം പൊതിഞ്ഞ തക്കയുണ്ട്

തൊണ്ണൂറാം വയസ്സിൽ പോലും

രണ്ടു പറമ്പ് അപ്പുറത്തുള്ള തെങ്ങിലെ തേങ്ങ എണ്ണി പറയുമായിരുന്നു ...

വൈകുന്നേരങ്ങളിൽ നിത്യം കരിന്തൊളസി നീര് ഉറ്റിച്ചു

ഇറയത്ത്  അങ്ങനെ ഇരിക്കും..... കണ്ണും പൂട്ടി .

അച്ഛമ്മക്ക് അമ്മാവന്റെ മക്കളോട് വലിയ സ്നേഹമായിരുന്നു

അവന്റെ പുശുക്കളെ പോലെയുള്ള മക്കൾ എന്ന് പറഞ്ഞു സങ്കടപ്പെടും

ഞങ്ങളുടെ കൂടെയാണ് താമസമെങ്കിലും
വൈകുന്നേരം ആകുമ്പോൾ തറവാട്ടു വീട്ടിൽ പോകണം

വെള്ളം തിളപ്പിച്ച്
 എണ്ണ പുരട്ടി ഒരു കുളിയുണ്ട്
അപ്പോൾ ഒരു കാപ്പി വക്കും

അന്ന് 25 പൈസക്ക് കിട്ടുന്ന ഒരു കാപ്പി പൊടിയുണ്ടായിരുന്നു
കടലാസ്സിൽ പൊതിഞ്ഞു ഒരു പെട്ടിപോലെ യാണ് കിട്ടുക
രണ്ടാണി വെല്ലവും ഇട്ട്
ചെറിയ അലുമിനിയിൽ തിളപ്പിക്കും

അതിന്റെ മണം ഒന്ന് വേറെ തന്നെ

അച്ഛമ്മക്ക് വൈകുന്നേരങ്ങളിൽ ആ കാപ്പി ഇല്ലാതെ പറ്റില്ല

അമ്മാവന്റെ മക്കളായ ബാബുവിനും രാജിക്ക് മൊക്കെ
ആ കട്ടൻകാപ്പി കൊടുക്കുന്നത് കണ്ടിട്ടുണ്ട്
പക്ഷെ എനിക്കൊരിക്കലും തന്നില്ല ...

പലപ്പോഴും വീട്ടിലെ കോഴി

മുട്ടയിട്ട് കൊക്കിക്കുമെങ്കിലും മുട്ട കിട്ടില്ല

അച്ഛമ്മയുടെ വെണ്ണീർ കൂട്ടത്തിൽ നിന്നും

 മുട്ടത്തോട് ശേഖരിച്ച്

അമ്മക്ക് റിപ്പോർട്ട് ചെയ്യുന്ന ഡ്യൂട്ടി ഞാൻ സ്വയം ഏറ്റെടുത്തിരുന്നു


അന്ന്  അച്ഛമ്മയ്ക് എൺപത് വയസ്സായി കാണും

സഹിക്കാൻ പറ്റാത്ത വയറു വേദന ...

ഭക്ഷണമൊന്നും കഴിക്കാൻ പറ്റുന്നില്ല

വെറും കഞ്ഞി വെള്ളം മാത്രം ഭക്ഷണം

സാധരണ രാത്രി മുഴുവൻ ഉച്ചത്തിൽ മൂളുന്ന പതിവുണ്ട്

അത് കൂടാതെ വേദന സഹിക്കാൻ പറ്റാത്തെയുള്ള കരച്ചിലും

വലിയൊരു മുഴയാണ്

മൻസൂർ ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു

പുറമെ തൊട്ടാൽ തന്നെ കാണുന്നുണ്ട്

ഈ പ്രായത്തിൽ

വേറെ ചികിത്സയൊന്നും നോക്കിയിട്ടു കാര്യമില്ല

ഡോക്ടർ ഒരു പ്ലാസ്റ്റിക് പാട്ട നിറയെ ഡയജിൻ ഗുളികകൾ  തന്നു

വെറും കഞ്ഞി വെള്ളവും ഡയജിൻ ഗുളികളും മാത്രമായി ഭക്ഷണം

പതിയെ പതിയെ അച്ഛമ്മ പഴയ പോലെ ആക്റ്റീവ് ആവാൻ തുടങ്ങി

പഴയ വീട്ടിലെ കുളിയും കാപ്പികുടിയും മതിയാക്കി എന്ന് മാത്രം

എഴുത്തും വായനയും അറിയാത്തത് കൊണ്ട്

പത്രം വായിച്ച് കൊടുക്കേണ്ട ഡ്യൂട്ടി എനിക്കായിരുന്നു

അച്ഛമ്മക്ക്  ഇഷ്ട്ടം ചരമ കോളവും

 അപകട വാർത്തകളുമായിരുന്നു

അക്കാലത്തു

ചവക്കാനും തേച്ച് കുളിക്കുന്ന എണ്ണയും  കൂടാതെ

 ഒരു സാധനം കൂടി ആവശ്യപ്പെടാൻ തുടങ്ങി

"benadril"

അത് കുടിച്ചാൽ നല്ല തോറലുണ്ട് എപ്പോഴും പറയും

അതിന്റെ അർത്ഥമെന്താണെന്നു ഇന്നുമെനിക്കറിയില്ല

ആഴ്ചയിൽ രണ്ടു കുപ്പി benadril വേണമായിരുന്നു

അതും മതിയാകാതെ വന്നപ്പോൾ

ഞാൻ ഒരു സൂത്രം ഉപയോഗിച്ചു

കുപ്പിയിൽ പകുതി കണ്ട് തിളപ്പിച്ചാറ്റിയ വെള്ളമൊഴിച്ച് കൊടുക്കും

മരുന്നിന് പണ്ടത്തെ പോലെ തോറലില്ല 

അച്ഛമ്മ  സ്വയം ആശ്വസിക്കും

കുറെ വർഷങ്ങൾ പിന്നെയും ഓടിമറഞ്ഞു

അച്ഛമ്മക്ക് തൊണ്ണൂറിലധികം വയസ്സായിക്കാണും

ആ പ്രായത്തിലും

കുളിക്കാൻ തലയിൽ വെള്ളമൊഴിക്കുന്നത് ഒഴികെ

 സ്വന്തം കാര്യങ്ങളൊക്കെ  ഒരാളെയും ബുദ്ധിമുട്ടിക്കാതെ ചെയ്യുമായിരുന്നു

വീട്ടിൽ അന്ന് അറ്റാച്ഡ് ബാത്റൂം ഇല്ല

രാത്രിയിൽ പുറത്ത് പോകണം

അതുകൊണ്ട് അടുക്കള ഭാഗത്തുള്ള മുറിയിലേക്ക് മാറ്റി കിടപ്പ്

പ്രായധിക്ക്യം ശരിക്കും ബാധിച്ചു തുടങ്ങിയിരിക്കുന്നു

കക്കൂസിൽ പോകാൻ പറ്റാത്ത അവസ്ഥ

മുറിയിൽ അതിനു സൗകര്യം ഒരുക്കി

എന്നിട്ടും പലപ്പോഴും 

അതിനടുത്ത് എത്തുമ്പോഴേക്കും കാര്യം നടന്നിരിക്കും

ആ മുഖം കണ്ടാൽ അറിയാം

അച്ഛമ്മക്ക്‌ ഞങ്ങളെ കഷ്ടപ്പെടുത്തുന്നതിൽ ദുഖമുണ്ടന്ന്

അമ്മക്ക് വൃത്തിയാക്കുമ്പോൾ ഛർദി വരും

ആ ഡ്യൂട്ടി ഞാൻ സന്ദോഷത്തോടെ ഏറ്റെടുത്തു

അന്ന് രാത്രി പതിവിലും വ്യത്യസ്തമായി

നാലു അഞ്ചു തവണ നിലം വൃത്തിയാക്കേണ്ട അവസ്ഥയുണ്ടായി

പ്രീഡിഗ്രി ക്ക് പഠിക്കുന്നു

ഉച്ചക്ക്‌ കോളജിൽ നിന്നും വരുമ്പോൾ

വീട്ടിൽ ഒരു ആൾക്കൂട്ടം

മോനെ ............

അച്ഛമ്മ പോയി ...............

എന്തൊക്കെയായാലും

നമ്മൾ സ്നേഹിക്കുന്ന ഒരാൾ

വിട്ട് പിരിഞ്ഞു പോകുമ്പോൾ

സംജാതമാകുന്ന

ശൂന്യത

എത്ര വര്ഷം കഴിഞ്ഞാലും

ആരെ കൊണ്ടും നികത്താൻ കഴിയില്ലെന്ന് ഞാൻ മനസിലാക്കുന്നു.............

Wednesday, January 10, 2018

തൊണ്ടൻ മാവ്.........



പഴയ വീട് എന്ന് ഞങ്ങൾ വിളിച്ചിരുന്ന
പള്ളിപിരിയാടൻ വീട് ........അമ്മയുടെ തറവാട്.
ഓടിട്ട ഇരുനില മാളിക
ചെറുതാണെങ്കിലും 8 -10 മുറികളുള്ള വീട്
അമ്മയുടെ ചെറുപ്പകാലത്ത് അത് ഓല മേഞ്ഞതാണെന്നും
പിന്നീട് ഓടുമേഞ്ഞു എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്
കൃഷി യുടെയും വേട്ടയാടി കൊണ്ടു വന്ന ഇറച്ചി നാട്ടുകാർക്കൊക്കെ വീതിച്ചിരുന്നകാര്യങ്ങൾ ഒക്കെയും
 അമ്മ കുട്ടികളായ ഞങ്ങളോട് വിവരിച്ചു തരുമായിരുന്നു ........
 എപ്പോഴും ഇരുട്ടുനിറഞ്ഞ മുറികൾ
മുകളിലെ നിലയിൽ  വലിയ പത്തായം
അതിനു മുകളിലായി 2 -3 ഇരുമ്പു പെട്ടികൾ
അധികം തുരുമ്പിക്കാത്ത പെട്ടി നിറയെ
നീലയിൽ വെള്ള പൂക്കളുടെ ചിത്രത്തോട് കൂടിയ പുസ്തകങ്ങൾ
അമ്മാവൻ  എഴുതി പബ്ലിഷ് ചെയ്ത
"സ്മരണാജലി" എന്ന കവിത സമാഹാരം
ആയിരത്തിലധികം കോപ്പികൾ ........
അവ പ്രിന്റ് ചെയ്തു കൊണ്ടുവന്നിട്ട് അധിക നാളാകുന്നതിനു മുമ്പുള്ള അമ്മാവന്റെ മരണം
പുസ്തങ്ങളുടെ ആ അവസ്ഥക്ക് കാരണമായി എന്ന്  കേട്ടിരുന്നു
പലപ്പോഴും ഞങ്ങളുടെ കളികോപ്പായിരുന്നു  ആ പുസ്തകങ്ങൾ ....
വെള്ള പൂശിയ ചുമരുകൾ നിറയെ
പെനിസിൽ കൊണ്ടെഴുതിയ നൂറിൽപ്പരം സിനിമ പേരുകൾ
പലപ്പോഴും സിനിമ പേര് പറഞ്ഞുള്ള കളികൾക്ക്
റഫറൻസ് ആയിരുന്നു ആ ലിസ്റ്റ്.

ചെറിയ തോട് കഴിഞ്ഞുവേണം വീട്ടിലെത്താൻ
മഴക്കാലത്ത് തോട്ടിൽ നിറയെ മീനുകൾ വരും
മഞ്ഞയിൽ കറുപ്പ് വരകളുള്ള മീനും പരലും കണ്ണിക്കുറിയനും .....
തോർത്ത് കൊണ്ട് പിടിച്ച്
ഹോർലിക്സ് കുപ്പിയിലാക്കി കാണാൻ നല്ല  ഭംഗിയായിരുന്നു .........

പറമ്പിൽ നിറയെ മാവും പ്ലാവും

പുല്ലിൻ കറ്റകൾ വട്ടത്തിൽ കൂട്ടി അട്ടിയിട്ട മുറ്റത്തിന്റെ
തെക്കുകിഴക്കേ മൂലയിലുള്ള കല്ലിൽ പിടിച്ച് കയറിയാൽ എത്തും തൊണ്ടൻമാവിൻ ചോട്ടിൽ
വർഷാവർഷം  നിറയെ മാങ്ങകൾ തരുന്ന തൊണ്ടൻ മാവ്...

ചെനയുള്ള മൊത്ത് കടിച്ചു കളഞ്ഞാൽ തേനൊലിക്കുന്ന നാട്ടുമാങ്ങ .....

മാവിന്റെ ഒരു ഭാഗത്തുള്ള വലിയ പോട് ....
കുട്ടികളായ ഞങ്ങൾക്ക് വേണമെങ്കിൽ ഒളിക്കാൻ പറ്റും
 അത്രയും വലുതായിരുന്നു ആ മാളം ..

ഭീമാകാരമായ മാവിനെ ചുറ്റി പടർന്നു കയറിയ വലിയ വള്ളി
ആ വള്ളി യായിരുന്നു ഞങ്ങളുടെ ഊഞ്ഞാലും സീസോ യും എല്ലാം ...
മാവച്ഛൻ, കോട്ടക്ക ചാത്തൻ എന്നൊക്കെ വിളിക്കുന്ന
ചുവപ്പും കറുപ്പുമുള്ള ചെറു ജീവിയെ ആ വള്ളി വഴി കയറ്റി അയക്കും എന്നിട്ട് മാങ്ങ പറിച്ചിടുന്നതും കാത്ത് അങ്ങനെ ഇരിക്കും ...

വൈകുന്നേരം ആകുമ്പോഴേക്കും
താഴെയുള്ള ഇട വഴി ആളുകൾ പോകുന്നുണ്ടാകും
നാണു ഏട്ടനെ തേടി
കൈത ക്കൂട്ടങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചു വെച്ച
 വാറ്റു ചാരായം തേടി
എത്ര മാങ്ങ പെറുക്കിയാലും
കുടിയന്മാർ വരുന്നതിനു മുൻപ് വീട്ടിലെത്തിയിരിക്കണം
അത് നിർബന്ധമായിരുന്നു അച്ഛന്.

പലപ്പോഴും നമ്മൾ എഴുന്നേറ്റ്‌ മാവിൻ ചോട്ടിലെത്തുമ്പോഴേക്ക് മാങ്ങയൊക്കെ ആരെങ്കിലും പെറുക്കി പോയിരിക്കും

കൈച്ചുമ്മാന്റെ വീട്ടിലെ കുട്ടികളും നമ്മളും മത്സരമായിരിക്കും മാങ്ങക്ക്
ഇല്ല്യാസും സൈബുവും നയിക്കുന്ന ഒരു സംഘം കുട്ടികൾ
അച്ഛമ്മക്ക് അവരെ ഇഷ്ടമായിരുന്നില്ല അതുകൊണ്ട് പലപ്പോഴും ഞങ്ങൾക്ക് സപ്പോർട്ട്ആയി അച്ഛമ്മയുണ്ടാകും.

വേനലവധിക്ക് സ്‌കൂൾ പൂട്ടിയാൽ ചാവശ്ശേരിയിൽ നിന്നും ബാബു വരും രാവിലെ ഓണപ്പറമ്പിൽ പോയി അണ്ടി പെറുക്കി വന്നു കഴിഞ്ഞാൽ
 മുഴുവൻ സമയം മാവിൻ ചോട്ടിൽ തന്നെ
മാങ്ങ വീഴുന്നതും കാത്ത്............

മാങ്ങ പഴുക്കുന്ന കാലമാകുമ്പോൾ
ഇട വഴി പറമ്പിലേക്ക് കയറുന്ന ഭാഗത്തൊക്കെ
മുള്ള് വെച്ച് അടക്കും ആരും  കയറാതിരിക്കാൻ

എന്നിട്ടും

ചോറുണ്ടു പോകുമ്പോഴേക്കും ആരോ മാങ്ങ പെറുക്കി കൊണ്ടു പോകുന്നു

അന്ന്
ഞങ്ങൾ രണ്ടും കൽപ്പിച്ച്
ചോറുണ്ണാൻ കാത്ത് നിൽക്കാതെ
പഴയ വീട്ടിന്റെ രണ്ടാം നിലയിൽ ഒളിച്ച് നിന്നു

പുഴുങ്ങിയ  നെല്ല് ഉണക്കാൻ മാത്രമായിരുന്നു
പഴയ വീട് ഉപയോഗിച്ചിരുന്നത് .

അക്ഷമരായി  ഞങ്ങൾ കാത്തു നിന്നു ....

 സംശയം തെറ്റായിരുന്നില്ല ..........

അതാ വരുന്നു ഇല്യാസും രണ്ടു കുട്ടികളും

എന്ത് ചെയ്യും

മുന്നിൽ നെല്ല് പുഴുങ്ങുന്ന വലിയ ചെമ്പു പാത്രം

പിന്നെ ഒന്നും ആലോചിച്ചില്ല

വലിയ കയ്യിൽ എടുത്ത്

ഉള്ള ശക്തി മുഴുവൻ എടുത്ത് മുട്ടി

ഡും....... ഡും............. ഡും ..............

എന്റുമ്മാ ....................

ഒരു  അലർച്ച
അകന്നു പോകുന്ന കരച്ചലിന്റെ ശബ്ദം  ...
കുട്ടികളുടെ പൊടിപോലും കാണാനില്ല ............

ഇല്യാസിന് പനിയാണ്
പഴേ വീട്ടീന്ന് ജിന്നിനെ കണ്ട് പേടിച്ചിട്ടാണത്രെ
പിറ്റേന്ന് പാല് വാങ്ങിക്കാൻ വന്ന
കൈച്ചുമ്മ അമ്മയോട് വിവരിക്കുന്നത് കേട്ടു .............

പിന്നീട് കുറച്ച് നാളത്തേക്ക് ഞങ്ങൾക്ക് പരമ സുഖം

ഇഷ്ട്ടം പോലെ മാങ്ങ ..........

പക്ഷെ

ആ മാങ്ങയുടെ മധുരം അധിക നാൾ നീണ്ടു നിന്നില്ല

തറവാട്ട് ഭൂമി
ഭാഗം വെക്കുന്നതിന്റെ ചിലവിലേക്ക്
അമ്മാവന്മാർ  തൊണ്ടൻ മാവിനെ  വകയിരുത്തി
തോണിയുണ്ടാക്കാൻ വില്പനയായ
ആ മാവ്
മുറിച്ച്
ആനയെ കൊണ്ട് വലിപ്പിച്ച് കൊണ്ട് പോയത് ഇന്നും കണ്മുന്പിലുണ്ട് ..........

ഇന്ന് ഏതെങ്കിലും പുഴയിൽ
തൊണ്ടൻ മാവിൽ തീർത്ത  തോണി ഒഴുകുന്നുണ്ടാകുമോ   ആവോ ...............