കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Thursday, May 30, 2019

"നിഷ എന്ന ആനയുടെ സേവന പുസ്തകം "




ഒരു സർക്കാർ ഉദ്യോഗസ്ഥനെ സംബന്ധിച്ച് വളരെ പ്രധാന രേഖ ആണ് സർവീസ് ബുക്ക്
എന്നാൽ 
 അപൂർവങ്ങളിൽ അപൂർവ്വമായ ഒരു സർവ്വീസ് ബുക്ക് ഇന്ന് എന്റെ കൈകളിൽ വന്നു ചേർന്നു ..
ആരോ എന്നോ  കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച ഒരു പുസ്തകം ..
വടിവൊത്ത കൈപ്പടയിൽ ഹൃദ്യമായ ഭാഷയിൽ എഴുതിയ ആ പുസ്തകത്തിലെ കുറച്ച് വരികളുടെ  പരിഭാഷ ഇവിടെ കുറിക്കട്ടെ...

"നിഷ എന്ന ആനയുടെ സേവന പുസ്തകം "
ജനന തീയ്യതി             :  26 .04 .1978 
വർഗ്ഗം                          :   പെൺ 
നഖങ്ങളുടെ എണ്ണം: 18 
ബുക്ക് വാല്യു           :100 രൂപ 
രേണു എന്ന ആനയുടെ അഞ്ചാമത്തെ കുട്ടിയാണ് നിഷ .

വ്യക്തിഗത വിവരങ്ങൾ:
25.ഏപ്രിൽ 1978 ന് എന്നത്തേയും പോലെ രേണുവിനെ മേയാനായി 1970 തേക്ക് തോട്ടത്തിൽ വിട്ടിരുന്നു.അവൾക്ക് വല്ലായ്മ ഒന്നും ഉണ്ടായിരുന്നില്ല.
പിറ്റേന്ന് രാവിലെ പ്രസവത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.
ഡോക്ടർ എത്തുമ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു.
നല്ല ആരോഗ്യമുള്ള പെൺ കുഞ്ഞ്.
കുഞ്ഞിന് 90 സെന്റി മീറ്ററോളം ഉയരം ഉണ്ട്.
കുഞ്ഞ് രേണുവിന്റെയും ശകുന്തളയുടെയും പാല് കുടിക്കുന്നു.
ഏപ്രിൽ 1981 വരെ കുഞ്ഞ് അമ്മയുടെ പാൽ കുടിച്ചു.

പരിശീലനം:
21.02.1980.ന് പരിശീലനം തുടങ്ങി.പതാക ഉയർത്തുവാനും ,ബൊക്കൈ കൊടുക്കുവാനും ,രണ്ടു കാലിൽ നിൽക്കുവാനും പരിശീലിച്ചു.കൂടാതെ നല്ലൊരു കളിക്കാരനെ പോലെ ഫുട്ബോളിലും അസാമാന്യ കഴിവ് തെളിയിച്ചു .
സ്ഥലം മാറ്റം:
മുഖ്യ വനപാലകന്റെ WLP 20689/79 തീ: 26.06.1980   പ്രകാരം നിഷയെ തിരുവന്തപുരത്തെ മ്യൂസിയത്തിന് 16000 /-രൂപക്ക് കൈമാറാനും , 
തുടർന്ന് ജിറാഫിന് പകരമായി സ്വിറ്റ്സർലാൻഡിന് കൈമാറുവാനും ഉത്തരവായി.
നിഷയ്ക്ക് അഞ്ചര അടിയിലേറെ ഉയരമുള്ളതിനാൽ കാർഗോ വിമാനത്തിൽ കയറ്റാൻ പറ്റാത്തത് കാരണം  ആ ഉത്തരവ് റദ്ദ് ചെയ്തു.
19.12.1980  തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന പ്രദർശ്ശനത്തിൽ പങ്കെടുത്തു. അമ്മയുടെ അസാന്നിധ്യമോ  ഗൃഹാതുരത്വമോ  നിഷ ഭക്ഷണം കഴിച്ചില്ല.
സുഖമില്ലാത്ത കാരണം  തിരികെ വരേണ്ടി വന്നു.
20.05.1981. കോഴിക്കോട് നടക്കുന്ന പ്രദർശ്ശനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക്...

ശേഷം മൗനം.

നാൽപത്തിയൊന്ന് വര്ഷം കഴിഞ്ഞിരിക്കുന്നു.
ഇപ്പോൾ നിഷ എവിടെ ആയിരിക്കും ???
അവളുടെ സ്ഥിതി എന്തായിരിക്കും ???
എഴുതാപ്പുറങ്ങളിൽ ആ ഉത്തരം ഞാൻ തേടുകയാണ്...







Sunday, May 26, 2019

കാലത്തിന്റെ അവശേഷിപ്പുകളുടെ കൂടെ ..

കാലത്തിന്റെ അവശേഷിപ്പുകളുടെ കൂടെ ..
ഒരു നിയോഗമായി വീണ്ടും..
എന്തൊക്കെയായാലും
ബാല്യകാല ഓർമ്മകൾ സജീവമായി നിലനിൽക്കുന്ന
തറവാട് വീട്
പുനരുജ്ജീവിപ്പിക്കാൻ ഒരു ശ്രമം ..
വര്ഷങ്ങളായി അവഗണിക്കപ്പെട്ടവയ്‌ക്കു ഒരു ശാപമോക്ഷം
ആദ്യപടിയായി കിണറിലെ ചെളി കോരി വ്ര്യത്തിയാക്കൽ
കല്ലും മരങ്ങളും കുപ്പിയും ചെളിയിൽ മൂടി കിടക്കുന്നു.
മൂന്ന് പേർ രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പണി തീരുമ്പോൾ വൈകുന്നേരം
അഞ്ചര ആയി ....
ഇതിനിടെ
പത്ത് ഇരുപത് വർഷങ്ങൾക്ക് മുൻപ്
ഏതോരു മഴക്കാലത്ത്
റോഡരികിൽ നിന്ന് വാങ്ങിച്ച്
കിണറ്റിലിട്ട മൽസ്യത്തിലൊരെണ്ണം !!
ഇത്രയും വർഷങ്ങൾക്ക് ശേഷം
ജീവനോടെ.. !!!
കണ്ണുകളൊക്കെ വെള്ള മൂടിയിരിക്കുന്നു
നീന്തുന്നത് വളരെ സാഹസപ്പെട്ട്..
"കാണുമ്പോൾ സോമാലിയയിലെ കുട്ടികളെ പോലെ..
ആകെ തല മാത്രമേ ഉള്ളൂ "
രാജിയേട്ടന്റെ വക തമാശ.
പാവം
മത്സ്യം ഇത്രയും കാലം ജീവിക്കുമോ...??
അതൊക്ക ആലോചിച്ചു സമയം കളയാൻ ഞാനില്ല.
ബാക്കിയുള്ള പണികൾ എത്രയും വേഗം തീർക്കണം
അത് മാത്രമാണ് ഇപ്പോഴത്തെ ചിന്ത.