കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Wednesday, October 24, 2018

വിസ്മരിക്കരുത് ബന്ധങ്ങളെ


മാധവൻകുട്ടി ജനിച്ചത്
പഴയങ്ങാടിയിലുള്ള വലിയൊരു നായർ തറവാട്ടിലാണ്..
അമ്പതില്പരം തെയ്യങ്ങൾ നിറഞ്ഞാടുന്ന കോട്ടവും ,
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽവയലും ഉള്ള തറവാട്.
ചെറു പ്രായത്തിൽ അച്ഛൻ നഷ്ടപ്പെട്ടു.
മെട്രിക്കുലേഷൻ കഴിഞ്ഞതോടെ റെയിൽവേയിൽ  ജോലി  ലഭിച്ചു. 
സ്വന്തം കാലിൽ നിൽക്കുന്നതിന്റെ സുഖം 
അത് ചെറുപ്രായത്തിൽ തന്നെ അനുഭവിക്കാൻ കഴിഞ്ഞു മാധവൻകുട്ടിക്ക്.

തറവാട്ട് ഭരണം മൊത്തം അമ്മാവനാണ് നടത്തിയിരുന്നത്.
അമ്മയും സഹോദരങ്ങളും ഒക്കെ നാട്ടിൽ ഉണ്ടെങ്കിലും 
വല്ലപ്പോഴും നാട്ടിൽ പോയാലായി.

കേരളിത്തിനകത്തും പുറത്തുമായി പലയിടങ്ങളിലായുള്ള ജോലി,
എല്ലായിടത്തും നല്ല സുഹൃത്ബന്ധങ്ങൾ ,
രക്തബന്ധങ്ങളേക്കാൾ വലുത് 
സുഹൃത്ബന്ധങ്ങൾക്ക്  ആണെന്ന് തോന്നുന്ന കാലഘട്ടം.

നല്ല പ്രായത്തിൽ തന്നെ വിവാഹിതനും ആയി.
പല നാടുകളിൽ  പല ക്വാർട്ടേഴ്‌സുകളിൽ ....
അന്നം  നല്കുന്ന ജോലിയോട് ആത്മാർത്ഥത കുറച്ച് അധികം ആയിരുന്നു.
തിരക്കുള്ള ജോലി സമയം കഴിഞ്ഞാൽ ,
സന്തോഷ പൂർണമായ ജീവിതം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം .

കുട്ടികൾ നാലുപേർ, മൂന്നു സുന്ദരികളും ഒരു മിടുക്കനും.
ജോലിത്തിരക്കും കുട്ടികളുടെ പഠനവും ഒക്കെയായപ്പോൾ
നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു.
കല്യാണങ്ങൾക്കും, മരണാന്തരചടങ്ങുകൾക്കും പോലും
പങ്കെടുക്കാത്ത അവസ്ഥ.
നാട്ടിലെ ബന്ധങ്ങൾ വല്ലപ്പോഴുമുള്ള എഴുത്തുകളിൽ മാത്രമായി ഒതുങ്ങി..

മൂത്ത മകൾ ഡിഗ്രി കഴിഞ്ഞതോടെ
ഭാവിയെ കുറിച്ചുള്ള ആശങ്കകൾ വളരാൻ തുടങ്ങി ,
പെൻഷൻ ആകാൻ ഏറിയാൽ നാലോ അഞ്ചോ വർഷം മാത്രം.
സ്വന്തമായി ഒരു വീട് ഇല്ലെങ്കിൽ എങ്ങനെ നല്ല ആലോചന വരും??

കണ്ണൂരിൽ ഒരു വീട് ,
തീരുമാനം റെഡി,
പക്ഷെ
സ്ഥലമെടുത്ത് വീട് എടുക്കുക അത്ര എളുപ്പം ആയിരുന്നില്ല .

കഷ്ട കാലത്ത് ആണ് വീട് എടുക്കാൻ തോന്നുക എന്ന്
പണ്ടാരോ പറഞ്ഞത് സത്യം ആണെന്ന് അനുഭവത്തിൽ വ്യക്തമായ  സമയം.

വീട് പണി തീരാൻ എടുത്തതു മൂന്ന് നാല് വര്ഷം.
സമ്പാദ്യത്തിന്റെ സിംഹ ഭാഗവും തീർന്നിരിക്കുന്നു,
കൂടാതെ ലോണും ..
കുട്ടികളെ മാറ്റിച്ചേർത്തു ,
പെൻഷനാകും മുമ്പ് മൂത്ത മകളുടെ വിവാഹം
എന്ന ആഗ്രഹം ആഗ്രഹമായി തന്നെ  അവശേഷിച്ചു.

നാട്ടിലെത്തിയാൽ ചിലവ് കുറയും എന്ന പ്രതീക്ഷയും ആസ്ഥാനത്തായിരുന്നു.
ചിലവുകൾ നാൾക്ക് നാൾ കൂടുക മാത്രമെ ഉണ്ടായുള്ളൂ.

കൂനിന്മേൽ കുരുപോലെ ഭാര്യക്ക് പെട്ടെന്നൊരു അസുഖം ,
എല്ലായിടത്തും താൻ തന്നെ ഓടേണ്ട അവസ്ഥ ,
സഹായത്തിന് ബന്ധുക്കളോ സുഹൃത്തുക്കളോ അടുത്തില്ല.

ഒരുദിവസം ഭർത്താവിനോടും മക്കളോടും യാത്രപോലും പറയാതെ വേദനയുടെ ലോകത്തിൽ നിന്നും അവർ വിടവാങ്ങി...

അമ്മയില്ലാത്ത അവസ്ഥ അവർക്ക് താങ്ങാവുന്നതിലേറെ ആയിരുന്നു.
എല്ലാവരും വളർന്നു വലുതായി എന്നത് കൊണ്ട് കാര്യം ഇല്ലല്ലോ,
പലപ്പോഴും ഭക്ഷണം തയ്യാറാക്കുന്നതും,
 മറ്റ് വീട്ട് ജോലികളും മാധവേട്ടന്റെ ചുമലിലായി.
മകൻ മംഗലാപുരത്ത് നിയമ പഠനം,
ഇളയ മകൾ പഠിക്കാൻ അത്ര പോര,
പ്രീ ഡിഗ്രിയോടെ അവൾ പഠനം മതിയാക്കി.

ഇടിത്തീ പോലെയായിരുന്നു അടുത്ത ദുരന്തം

ഇളയ മകളുടെ അകാല മരണം.
വെറുമൊരു പനിയിൽ തുടങ്ങി മൂന്നാം നാൾ
 അവളും ഈ ലോകത്തോട് വിട വാങ്ങി.

തുടർച്ചയായ രണ്ടു മരണങ്ങൾ ആ വീടിന്റെ താളം തെറ്റിച്ചു.

ലോൺ അടവൊക്കെ കഴിഞ്ഞാൽ തുച്ഛമായ പെൻഷൻ
അത്   ആയിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള വരുമാനം.

മകൻ ഒരു വക്കീലിന്റെ ജൂനിയർ ആയി പ്രാക്ടീസ് തുടങ്ങി എങ്കിലും
അതിൽ നിന്നും വരുമാനം ഒന്നും ലഭിക്കാൻ തുടങ്ങിയിരുന്നില്ല.

രണ്ട് പെണ്മക്കൾക്കും നല്ലൊരു  ആലോചനകൾ ഒന്നും വരുന്നില്ല,
മൂത്തവളുടെ പ്രായം മുപ്പത്  കഴിഞ്ഞിരിക്കുന്നു.

പഴയ ബന്ധങ്ങൾ പുതുക്കണം....
പലരുടെയും മുഖങ്ങൾ മനസ്സിൽ വരുന്നുണ്ട് ..
അവരൊക്കെ എങ്ങനെ ഉണ്ടായിരിക്കും ആവോ?

കാലം ഏറെ വൈകി ...
എങ്കിലും
എന്റെ മക്കൾക്ക് സഹായത്തിന് ആരെങ്കിലുമൊക്കെ വേണ്ടേ??

മുറ്റത്തെ മൂവാണ്ടൻ മാവിൽ നിന്നും പറിച്ച തേനൂറുന്ന മാങ്ങകളുമായി
മാധവേട്ടൻ പല സൗഹൃദങ്ങളും രക്ത ബന്ധങ്ങളും പുതുക്കാൻ സൗഹൃദ സന്ദർശ്ശനങ്ങൾക്ക് സമയം കണ്ടെത്തി..

കൂടെ വരാൻ മക്കളെ നിർബന്ധിച്ചെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല..
കാലക്രമേണ ശരിയാകുമായിരിക്കും മാധവേട്ടൻ ആശ്വസിച്ചു.

കുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ മനസ്സിൽ ആകെ തീ ആയിരുന്നു..

മനസ്സ് തുറന്ന് ഒന്ന് സന്തോഷിക്കാൻ വയ്യാത്ത അവസ്ഥ..
ഉറക്കമില്ലാത്ത രാത്രികൾ..
പക്ഷെ
ആന്ന്
മാധവേട്ടൻ ഉറങ്ങി ..
ഒരിക്കലും എഴുന്നേൽക്കാത്ത ഉറക്കം.

മാധവേട്ടൻപോയതോടെ
 അവരുടെ ലോകം
അത്  അവർ മൂന്ന് പേർ മാത്രമായി....
കുറച്ച് കാലം നാട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു എങ്കിലും പതുക്കെ പതുക്കെ അവർ മാത്രമായി.

അടഞ്ഞ വാതിലുകൾക്കുള്ളിൽ
അവർ അവരിലേക്ക് ഒതുങ്ങുക ആയിരുന്നു.
കിട്ടുന്ന ഭക്ഷണം കഴിച്ച് ,
പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ,
അവർക്ക് വെറുപ്പായിരുന്നു എല്ലാവരോടും.
ആരെങ്കിലും ക്ഷേമം അന്വേഷിച്ച് പോയാൽ തന്നെ അവരോടു വലിയ ശബ്ദത്തിൽ വഴക്കിടുന്ന രീതി.....
എപ്പഴോ അവരുടെ മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു....

മൂത്ത മകൾ വല്ല കൂലി പണിയും ചെയ്തത്
ആ  കൂലിക്ക് കിട്ടുന്ന ഭക്ഷണം അവർ പങ്ക് വച്ചു .
മറ്റ് രണ്ട് പേരും കുളിക്കാതെയും ,
ദുർഗന്ധം വഹിക്കുന്ന വസ്ത്രങ്ങളുമായി
ആ വലിയ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി...

പതിയെ കാര്യങ്ങൾ നാട്ടുകാർക്കും മനസ്സിലായി തുടങ്ങി
പക്ഷെ
സമയം അതിക്രമിച്ചിരുന്നു...

അവർ രണ്ടു പേരുടെയും  ആരോഗ്യ സ്ഥിതി വളരെ മോശം,
മാനസിക നില ആകട്ടെ  സാധാരണ ചികിത്സയിൽ മാറ്റാൻ പറ്റാത്ത അവസ്ഥയിലും.
വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല
കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ കൂട്ടത്തിലേക്ക് .......

മൂത്ത മകൾ തനിച്ച് ആ വലിയ വീട്ടിൽ...

ഇന്നലെ ....
മാനസികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിൽ
മൂടി പുതച്ച് വന്ന
വിറങ്ങലിച്ച സ്വന്തം അനുജത്തിയുടെ ശവ ശരീരം കാണുമ്പോഴും
അവൾക്ക് വലിയ ഭാവ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
മനസ്സ്
അത്
എന്നേ മരവിച്ചിരുന്നു .....

ബന്ധങ്ങൾ അത് സുഹൃത് ബന്ധമോ രക്ത ബന്ധമോ എന്ത് തന്നെ ആയാലും അത് എന്നന്നേക്കും സജീവമായി നില നിർത്തേണ്ട ഒന്നാണ്.

ഇന്നത്തെ ലോകത്ത്, നമ്മുടെ സമൂഹത്തിൽ
ബഹു ഭൂരിപക്ഷം ആൾക്കാർക്കിടയിലും 
സ്വാർത്ഥതയുടെ അളവ് 
നാൾക്ക് നാൾ വർധ്ധിച്ച് വരുന്നുണ്ടെന്ന് നിസ്സംശയം പറയാൻ കഴിയും.
രാപ്പകൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന വിരലിൽ എണ്ണാൻ മാത്രം ഉള്ള സാമൂഹിക പ്രവർത്തകരെ മറന്നിട്ടൊന്നുമില്ല.
എന്നാൽ ഓരോരുത്തരും അവനും അവന്റെ കുടുംബവും മാത്രമുള്ള ഒരു ലോകത്ത് ഒതുങ്ങി പ്പോകുന്നു. ...
എന്നാൽ
മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്ന് പറയുമ്പോൾ
അത് എല്ലാ അർത്ഥത്തിലും വിശാലവും
ബന്ധങ്ങൾക്കിടയിൽ
ദുഖങ്ങളും വേദനകളുംസന്തോഷങ്ങളും
പങ്ക് വെക്കപ്പെടുന്ന  രീതിയിൽ ആയിരിക്കേണ്ടതുണ്ട്.

 സന്തോഷങ്ങളും ദുഖങ്ങളും പങ്ക് വെക്കുന്നതോടെ
സൗഹൃദ കൂട്ടായ്മകളുടെയും ,
എല്ലാത്തരം ബന്ധങ്ങളുടെയും
കണ്ണികൾക്ക് കൂടുതൽ കരുത്ത് പകരുന്നു.

അതിന്റെ  വില കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കേണം
കാരണം
പലവിധം പ്രശ്നങ്ങളുടെ
അഗാധ ഗർത്തങ്ങളിൽ നിന്നും കരകയറാൻ
ബന്ധങ്ങളുടെ ചങ്ങല കണ്ണികൾ ഉപകരിച്ചേക്കാം....

Tuesday, October 16, 2018

"ഗൈനോഫോബിയ "



"ഇന്ന് അച്ഛൻ വരുമ്പോൾ  ചോട്ടാ ഭീമിന്റെ ബുക്ക് വേണം"
ഇളയ മകന്റെ രാവിലത്തെ ഡിമാൻഡ്
പ ഴയ ബസ് സ്റ്റാൻഡിലെ പുസ്തകങ്ങൾക്കിടയിൽ
ആ ഭീമനെ തേടി കഷ്ടപ്പെടുമ്പോൾ പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം
മനോജ്
കുറെ നാളായല്ലോ കണ്ടിട്ട്
ഇപ്പോഴും കണ്ണൂരിൽ തന്നെയാ?

ബിന്ദു
ബി എസ് സി ക്ക് കൂടെ പഠിച്ചതാണ്
ഒറ്റക്കെ ഉള്ളൂ ....
ഹസ് ഇല്ലേ

ഇല്ലെടാ ...
ശശിയേട്ടൻ അടുത്താഴ്ചയെ എത്തു....
ഞാൻ കൂത്ത്പറമ്പിൽ നിന്നും വരുകയാ,

നിനക്ക് ഓർമ്മയുണ്ടോ സുമംഗലയെ ...
നമ്മുടെ ജൂനിയർ ആയിരുന്നു.

സുമംഗല.....
ആ പേരിന്റെ പ്രത്യേകത കൊണ്ടല്ല
മറിച്ച്
ആ നല്ല ഭംഗിയുള്ള വിടർന്ന കണ്ണുകൾ
മുട്ടറ്റം വരെ നീണ്ട മുടി
വെളുത്ത് മെലിഞ്ഞ  സുന്ദരി...
 അവൾ ഫസ്റ്റ് ഇയർ ബി എസ സി ക്ക്
ആദ്യമായി കോളേജിൽ വന്നത് മുതൽ ശ്രദധിക്കാറുണ്ട്
ഇത്തരമൊരു സുന്ദരിയെ ആര് ശ്രധ്ധിക്കാതിരിക്കും??

അധിക൦ കൂട്ട് കൂടാത്ത പ്രകൃതം
പുസ്തകങ്ങളും പേറി തനിച്ച് കുന്ന് കയറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്

 വല്ലപ്പോഴും   അവളുടെ അച്ഛൻ  ഉണ്ടാകും എസ്കോർട്ട് ആയി !!

അവൾ ഇളയ മകൾ ആണെന്നും,
കുറച്ച് പ്രായമായപ്പോൾ ഉണ്ടായ കുട്ടിയായതിനാൽ
അച്ഛനും അമ്മയും വളരെ കെയറിങ് ആണെന്നും അന്ന് കേട്ടിരുന്നു.


പലരും അവളെ വളക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കഥയൊക്കെ
കാമ്പസ്സിൽ പാട്ടായിരുന്നു.

പക്ഷെ
രണ്ടാം വർഷം വെക്കേഷൻ കഴിഞ്ഞപ്പോഴേക്കും പലരും നിരാശരായി...

അവളുടെ  നെറ്റിയിൽ അണിഞ്ഞ  സിന്ദൂരം
അത്  അവരെ എന്നെന്നേക്കുമായി  തുരത്താൻ പ്രാപ്തമായിരുന്നു.....

ഓർമയുണ്ട്,

ഇപ്പോൾ അവൾ എവിടെയാ??

അവൾ എന്റെ  ഹസ്ന്റെ ബന്ധുവായി വരും

ഞങ്ങളുടെ  കല്യാണം കഴിയുമ്പോഴേക്കും അവൾ ഡിവോഴ്സ് ആയിരുന്നു,
കൂത്ത്പറമ്പിൽ  ഹസ്ന്റെ വീട്ടിന് അടുത്ത്  ആണ്    താമസം ...

ഇപ്പോൾ അവൾ എങ്ങനെ??

അവളുടെ കഥ പറയണമെങ്കിൽ   കുറച്ചധികമുണ്ട് ..

എന്നാൽ നമുക്കൊരു ചായ കുടിച്ചാലോ?

മക്കൾ സ്‌കൂളിൽ നിന്നും എത്തിയിട്ടുണ്ടാകും വേഗം പോണം

സാരമില്ല ഒരു ചായയൊക്കെ ആകാം...

മെല്ലെ അക്വാറിസ്സിലേക്ക് നടക്കുമ്പോൾ

സുമംഗലയെ കുറിച്ചറിയാനുള്ള ആകാംഷ ആയിരുന്നു മനസ്സുനിറയെ...

മെല്ലെ ചായയും കുടിച്ച് കൊണ്ട് ബിന്ദു തുടർന്നു ,

ആദ്യത്തെ വിവാഹബന്ധം മൂന്ന് നാല് വർഷമേ നിലനിന്നുള്ളു
പ്രായത്തിന്റെ പക്വത കുറവോ
അഡ്ജസ്റ്റ് ചെയ്ത് പോകാൻ സാധിക്കാത്തത് കൊണ്ടോ എന്തോ
അവർ നിയമപരമായി വേർപിരിയുക ആയിരുന്നു.

അവരുടെ വീട്ടിലെ അന്തരീക്ഷവും  അത്ര സുഖകരം ആണെന്ന് തോന്നുന്നില്ല.
അച്ഛൻ എക്സ് മിലിറ്ററി ഭയങ്കര സ്ട്രിക്ട് ആണ്.
മൂത്ത ഏട്ടൻ റവന്യൂ വകുപ്പിൽ ഉയർന്ന ജോലിയുണ്ട്
പക്ഷെ
അന്യമതകാരിയെ സ്നേഹിച്ച് വിവാഹം ചെയ്തു എന്ന കാരണത്താൽ ഇതുവരെ വീട്ടിൽ കയറ്റിയിട്ടില്ല ....
അമ്മയാണെങ്കിൽ വളരെ സാധുവും....

പക്ഷെ അവൾ നല്ലവണ്ണം പഠിക്കും കേട്ടോ
രണ്ടു മൂന്ന് പി എസ് സി പരീക്ഷയിൽ ഉയർന്ന റാങ്ക് ആണ് പോലും
ഇപ്പോൾ വാണിജ്യ നികുതി വകുപ്പിലാ ജോലി ...

ഓക്കേ ....
ഇപ്പോൾ എന്ത് പറ്റി ??

ങ്ങാ ...ഞാൻ പറയട്ടെ ...

കഴിഞ സപ്തംബറിൽ ആയിരുന്നു  അവളുടെ രണ്ടാ൦  വിവാഹം .
ഭർത്താവിന്റെ  വീട്ടിൽ പ്രായമായ  അമ്മ മാത്രം.
ഗൾഫിൽ നല്ല ജോലി.
രണ്ട് മാസം കൂടുമ്പോൾ പത്ത് ഇരുപത് ദിവസത്തെ ലീവിന് വരും.
അയാളുടെ ആദ്യത്തെ കല്യാണം
ഇവളെ തന്നെ വേണമെന്ന് അയാൾക്ക് നിര്ബന്ധമായിരുന്നത്രെ.

എന്നിട്ട് ???

ചെറിയൊരു ദുസ്വഭാവം ഉണ്ടായിരുന്നു, നല്ലോണം മദ്യപിക്കും
എന്നാലും
അത് ഈ ബന്ധത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.
അയാൾ അവളെ പൊന്നു പോലെയാ നോക്കിയിരുന്നത് ...

പക്ഷെ

നിനക്കറിയോ ..?
കഴിഞ്ഞയാഴ്ച്ച അയാൾ ആത്മഹത്യ ചെയ്തു !!!

എന്താ കാരണം?
സുമംഗലയുടെയും കുടുംബക്കാരുടെയും പെരുമാറ്റം കൊണ്ടോ മറ്റോ ആണോ??

ആദ്യം ഞാനും അങ്ങനെയൊക്കെ ആണ് കരുതിയിരുന്നത്.

കുറച്ച് ദിവസായി ശശിയേട്ടൻ നിർബന്ധിക്കുന്നു ,
അത് കൊണ്ട് ഇന്ന് ഒന്ന് അവളുടെ അടുത്ത് വരെ പോയി നോക്കി ....

മരിച്ച അന്ന് ഞാൻ പോയിരുന്നു,
പക്ഷെ അവൾ സ്വന്തം വീട്ടിൽ ആയിരുന്നു ഉണ്ടായിരുന്നത്..

ട്രെയിനിന് അടിയിൽ പെട്ട് ചിന്ന ഭിന്നമായ, തുന്നിക്കെട്ടിയ ബോഡി കാണാൻ കഴിയാത്തത് കൊണ്ട് വന്നതാണെന്നാണ് പറഞ്ഞത് ,

പക്ഷെ

അന്ന് അവൾ കരയുന്നുണ്ടായിരുന്നില്ല
എങ്കിലും
അവളുടെ വിധിയോർത്ത് സങ്കടപ്പെടുന്നുണ്ടായിരുന്നു.

ഇന്ന് അവൾ എന്ത് പറഞ്ഞു??

അവളെ കണ്ടത് മുതൽ എനിക്ക്  എന്തോ വല്ലാത്ത ഒരു അവസ്ഥയിൽ   ആണ്

എന്തോ ഇപ്പോൾ നിന്നോട് സംസാരിക്കുമ്പോൾ ആണ് കുറച്ച് ആശ്വാസം തോന്നിയത് ..

നമ്മൾ വിചാരിക്കുന്നത് പോലെ അല്ല അവളുടെ ജീവിതം ,

ഞാൻ പറഞ്ഞല്ലോ അയാൾ അവളെ നല്ല രീതിയിലാണ് നോക്കിയിരുന്നത്,

അവൾക്ക് എല്ലാകാര്യങ്ങളും പറയാനും

എന്ത് പറഞ്ഞാലും നേടി കൊടുക്കാനും അയാൾ തയ്യാറായിരുന്നു.

പിന്നെ ??

വൈകുന്നേരങ്ങളിലെ  മദ്യപാനം
പക്ഷെ അതും ആ ബന്ധത്തെ ബാധിച്ചിരുന്നില്ല.

പിന്നെ എന്താ പ്രശനം??

അത് ഞാനെങ്ങനെയാ പറയുക??

ബിന്ദുവിന്റെ മുഖത്ത് പറയാൻ ഒരു മടി പോലെ,

ഭാര്യ ഭർത്താക്കന്മാർ ആണെങ്കിലും ....

കഴിഞ്ഞ ഒരുവര്ഷവും അവർ
ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലത്രെ!!!
ഞാൻ ഉദ്ദേശിച്ചത് ശാരീരികമായി.

ഒരുവർഷം കഴിഞ്ഞുമതി കുട്ടികൾ എന്ന് അവർ തീരുമാനിച്ചിരുന്നത്രെ!!

ഇപ്പോൾ ഒരു വര്ഷം ആയ സ്ഥിതിക്ക് ,
കുട്ടികൾ വേണമെന്ന ചിന്ത അവൾക്കും ഉണ്ടായികാണും  .

അയാൾ ആത്മഹത്യചെയ്യുന്നതിന് ഒരാഴ്ച്ച മുൻപ്
രണ്ടുപേരുംകൂടി  ഡോക്ടറെ കണ്ടിരുന്നു .
ഡോക്ടർ പത്ത് ദിവസത്തെ  മരുന്ന് അവൾക്ക് കൊടുത്ത് ആറാമത്തെ ദിവസം മുതൽ ബന്ധപ്പെട്ട ശേഷം വീണ്ടും കാണിക്കാൻ പറഞ്ഞിരുന്നത്രെ.

ആ ആറാമത്തെ ദിവസം ആണ് അയാൾ എല്ലാം ഉപേക്ഷിച്ച് പോയത്.
അവളുടെ കാര്യം ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം ,

പ്രായമായ അച്ഛന്റെയും അമ്മയുടെയും കാലശേഷം അവൾക്ക് ആരാണുള്ളത്??

ബിന്ദുവിന്റെ കണ്ണുകൾ നിറയുന്നുവോ??

എന്നാൽ മനോജേ പിന്നെ കാണാം കുട്ടികൾ കാത്ത് നിൽക്കുന്നുണ്ടാകും.

തിരികെ വീട്ടിലേക്ക്
സ്റ്റേറ്റ് ബസ്സിന്റെ പിൻ സീറ്റിൽ ഇരിക്കുമ്പോൾ
സുമംഗലയുടെ ഭർത്താവിനെകുറിച്ചായിരുന്നു ചിന്ത മുഴുവൻ.

എന്തായിരിക്കാം അയാൾ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഒളിച്ചോടാൻ കാരണം?

തന്റെ കഴിവില്ലായ്‍മ  ഭാര്യയും മറ്റുള്ളവരും അറിയുമെന്ന ഭയമോ ?

ജീവിതയാത്രയിൽ എപ്പോഴോ അനുഭവിച്ച പരാജയങ്ങൾ.....
അത് മനസ്സ് ഏറ്റെടുത്ത് പർവ്വതീകരിച്ച് തനിക്ക് ഒന്നും ആകില്ല എന്ന തീരുമാനത്തിൽ എത്തിച്ചേരുമ്പോൾ ,

അത് മാത്രമാണ് സത്യം എന്ന ചിന്തയിൽ മനസ്സ് പാകപ്പെടുമ്പോൾ ,

താൽക്കാലിക ഒളിച്ചോട്ടത്തിനായി മദ്യലഹരിയ്ക്ക് അഭയം തേടുമ്പോൾ,

അയാൾ അറിയുന്നില്ല ജീവിതത്തിൽ ഇത്തരം ഭയങ്ങൾക്ക് വലിയ സ്ഥാനമൊന്നുമില്ല എന്ന്.

കഴിയുന്നതും ഭയങ്ങളെ അവനവൻ തന്നെ കീഴ്പ്പെടുത്തണം
അല്ലെങ്കിൽ
കൂട്ടാളിയോടോ ചങ്ങാതിമാരോടോ പങ്ക് വെക്കണമായിരുന്നു.

പലപ്പോഴും പലവിധ ഈഗോ കൾ അതിന് തടസ്സമാകുന്നു.

തന്റെ ശക്തി മുഴുവൻ ഉപയോഗിച്ച് ബോളുമായി മുന്നേറി
 ഗോൾ പോസ്റ്റിലെത്തുമ്പോൾ ഗോൾ അടിക്കാൻ കഴിയാത്ത കാൽപന്ത്കളിക്കാരന്റെ നിസ്സഹായാവസ്ഥ ഏതൊരാൾക്കും ചിന്തിക്കാവുന്നതേ ഉള്ളൂ.


 "ഗൈനോഫോബിയ "
പരസ്പരം ബന്ധ്പ്പെടാൻ ഉള്ള ഭയം
എപ്പോഴോ എവിടെയോ വായിച്ചത്....

ഇന്നും നമ്മുടെ സമൂഹത്തിൽ പല  മാനസിക പ്രശ്ങ്ങളെ ആ വ്യക്തിയുടെ പോരായ്മയായി കാണുന്നു.
ഇത്തരം ആൾക്കാരുടെ   പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു ശരിയായ വഴി കാണിച്ച് കൊടുത്ത് സമൂഹത്തിന്റെ ഭാഗമാക്കുന്നതിന് ഇന്നും നമ്മൾക്ക്  സാധിക്കുന്നില്ല..

എപ്പഴോ ഉടലെടുത്ത ചെറു ഭയങ്ങൾ വളർന്ന്
അത് ജീവൻ അവസാനിപ്പിക്കണം എന്ന ചിന്തയിലേക്ക് എത്തുന്നതിനു മുൻപ് കണ്ടെത്താൻ നമുക്ക് സാധിക്കുന്നില്ല.

പലരു൦  ഇത്തരം പ്രശ്നങ്ങൾ  ചില കൗൺസിലിംഗിലും ചെറിയ മരുന്നുകളിലും തീർക്കേണ്ടതിനു  പകരം
ആത്‍മഹത്യ ഒരു പരിഹാരം ആയി കാണുന്നു.
ചിലർ മദ്യത്തെയും മയക്കുമരുന്നിന്റെയും കൂട്ടുപിടിക്കുന്നു.

സമൂഹത്തിൽ നിന്നും ഉയരുന്ന പല ചോദ്യങ്ങളും വെറും ഔപചാരികത മാത്രം ആണെന്ന് നാം മനസ്സിലാക്കുന്നില്ല.അവയെ ഭയന്ന് ജീവിതത്തിൽ നിന്നും ഒളിച്ചോടേണ്ട കാര്യം ഇല്ല.

നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം നമുക്ക് മാത്രമാണ് ,അത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയുള്ളത് ആകരുത്.

നമ്മുടെ സമൂഹത്തിന് മാനസിക പ്രശ്ങ്ങളെ ഒരു വ്യക്തിയുടെ പോരായ്മയായി കാണാതെ ,
പനി യോ ജലദോഷമോ പോലെ ഉള്ള ശാരീരിക അസുഖങ്ങൾ പോലെ  മനസ്സിനെ ബാധിക്കുന്നതും  ചികിൽസിച്ചാൽ മാറാവുന്നതും ആയ   ഒരു അസുഖംമാത്രം  ആണെന്നും ,
ഇത് ഏതൊരു മനുഷ്യനും എപ്പോൾ വേണമെങ്കിലും വരാവുന്നതാണെന്നും ഉള്ള ബോധം എന്ന് വരുന്നുവോ അന്ന് വരെ ഉണ്ടാകും ഇത്തരം ആത്മഹത്യാ  ഒളിച്ചോട്ടങ്ങൾ.