കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Tuesday, December 12, 2017

ജീവിതത്തിലെ വഴിത്തിരിവ്

പണ്ട് കാലം മുതലേ അധ്യാപകരുടെ
സ്ഥിരം പല്ലവിയാണ്
ഹൈസ്കൂൾ പഠന കാലം  ജീവിതത്തിലെ വഴിത്തിരിവാണെന്നു.......

എനിക്കങ്ങനെ തോന്നിയിട്ടൊന്നുമില്ലെങ്കിലും

ബാല്യ കാലത്തിൽ നിന്ന് യുവത്വത്തിലേക്ക് മാറുന്ന ഒരു സമയം എന്നുള്ളത് കൊണ്ട് ഈ കാലഘട്ടം ജീവിതത്തിലെ പ്രധാനപ്പെട്ട ഏട് തന്നെയാണു്

വീട്ടിന് ഒരു മതിലപ്പുറം സർക്കാർ സ്കൂളുണ്ടായിട്ടും
അഞ്ചാം തരം മുതൽ ഞാൻ പഠിച്ചത് രണ്ടു കിലോമീറ്റർ
അകലെ യുള്ള മട്ടന്നൂർ ഹൈ സ്കൂളിൽ ആണ്.

എയ്ഡഡ് സ്കൂളിൽ പോസ്റ്റ് ഉണ്ടാക്കുന്നതിനു
ഏതെങ്കിലും അധ്യാപകർ അച്ഛനെ സമീപിച്ചതിന്റെ ഫലമാകാം
 എന്റെ ഈ സ്കൂൾ മാറ്റം.

അഞ്ചാം തരത്തിൽ പഠിക്കുമ്പോഴുള്ള ഉറ്റ ചങ്ങാതിമാർ
സുദീപും സെൻലാലും ആയിരുന്നു
പക്ഷെ
അവരുടെ  താമസം പാലോട്ടുപള്ളിയിൽ ആകയാൽ
സ്കൂൾ വിട്ടുള്ള മട്ടന്നൂർ വരെയുള്ള നടത്തത്തിനു
മറ്റു ചിലരായിരുന്നു കൂട്ട്

രമേശൻ
കാരയിലാണ് വീട്
ഉച്ചഭക്ഷണം അവൻ കൊണ്ടുവരാറില്ല
അഞ്ചു പൈസക്ക് കിട്ടുന്ന വല്ല മിട്ടായിയുമായിരുന്നു
അവന്റെ ഉച്ചഭക്ഷണം
വീട്ടിലെ അവസ്ഥ  അവൻ തുറന്നു പറയാറില്ലെങ്കിലും
അവന്റെ സംസാരത്തിൽ നിന്നും പലതും വെളിവാകാറുണ്ട്

പലപ്പോഴും അവൻ പറയാറുള്ളത്
കാര ഭഗവതി ക്ഷേത്രമുള്ളതു കൊണ്ടാണ്
അവന്റെ അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം ലഭിക്കുന്നതെന്നാണ്

പുലർച്ചെ ക്ഷേത്ര മുറ്റത്തു പോയാൽ
ഇഷ്ട്ടം  പോലെ ഇലഞ്ഞി പൂക്കൾ വീണു കിടപ്പുണ്ടാകും
അവ പെറുക്കി വാഴ നാരിൽ കോർത്ത്
ടാക്സിക്കാർക്ക് കൊടുക്കും
രാവിലെ സ്കൂളിൽ പോരുമ്പോൾ കൊടുത്താൽ
പണം വൈകുന്നേരം കിട്ടും
ഒരു രൂപ
അതൊരു വലിയ തുകയായിരുന്നു അന്ന്

പലപ്പോഴും സ്കൂൾ വിട്ടാലുള്ള ഓട്ടം ഈ പണത്തിനു വേണ്ടിയാണ്.

അവൻ വരുമ്പോൾ എന്നും ഇലഞ്ഞി പൂക്കളുടെ ഗന്ധമായിരുന്നു.

വൈകുന്നേരങ്ങളിൽ അരമണിക്കൂറോള മുള്ള
കൂട്ടമായുള്ള നടത്തത്തിലാണ്  സിനിമ കഥകളും
മറ്റു പല വിശേഷങ്ങളും പങ്കു വെക്കുന്നത്.

 ആറും ഏഴിലുമൊക്കെ   പഠിക്കുമ്പോൾ
വൈകുന്നേരങ്ങളിൽ മട്ടന്നൂർ വരെ
രവിയും മജീദും റഹ്‌മാനും ഉണ്ടാകും കൂട്ടിന്.

രവി ഞങ്ങളെക്കാളും മൂത്തതാണ്
ജെ ടി എസിൽ നിന്ന്നും തോറ്റിട്ട് ഞങ്ങളുടെ സ്കൂളിൽ ചേർന്നതാണ്

മനോജേ
ഉച്ചക്ക് ഒന്നും കഴിക്കാത്തതിനാൽ
വിശന്നിട്ടു വയ്യ  ഈ പുസ്‌തകങ്ങൾ ഒന്ന് പിടിക്കാമോ?

അവന്റെ പുസ്തകങ്ങളും ഞാൻ പേറും

പലപ്പോഴും മീരേച്ചി എന്നെ ഇതും പറഞ് വഴക്കു പറയാറുണ്ടായിരുന്നു.

വരുന്ന വഴിയിലുള്ള പ്രിയ ടാക്കീസിൽ

ഐ വി ശശി യുടെ ഈ നാട് നിറഞ്ഞോടുന്ന കാലം

അതിന്റെ വിവാദമായൊരു പോസ്റ്റർ ഉണ്ടായിരുന്നു

സത്താറും ഒരു സ്ത്രീയും നഗ്നരായി കിടക്ക പങ്കിടുന്നതിന്റെ ചിത്രം

ഇടം കണ്ണ് കൊണ്ട് മാത്രം നോക്കാൻ പറ്റുന്ന
ഇത്തരം പോസ്റ്ററുകളും മറ്റും കാണുമ്പോഴാണ്
ലൈംഗികതയുടെ പ്രാഥമിക അറിവുകൾ
കൂട്ടുകാരിൽ നിന്നും പകർന്നു ലഭിച്ചത്

മജീദും റഹ്‌മാനുമൊക്കെ ഇക്കാര്യത്തിൽ ഉസ്താദുമാരായിരുന്നു

ഇത്തരം ആവശ്യത്തിലധികം  അറിവുകൾ
അവർക്കു മദ്രസ്സയിൽ നിന്നും ലഭിക്കുന്നുണ്ടായിരുന്നു.

മട്ടന്നൂർ ഹൈ സ്കൂളിലെ പഠനകാലത്തു
 വിരലിലെണ്ണാവുന്ന ടീച്ചർമാർ  മാത്രമാണ്
 നല്ലരീതിയിൽ പഠിപ്പിക്കാൻ  അറിയുന്നവരായിട്ടുണ്ടായിരുന്നത്
ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്ന അധ്യാപകർ
നാരായണൻ മാഷ്,രാഘവൻ മാഷ് ,സരസ്വതി ടീച്ചർ ,
വിജയൻ മാഷ്,ദാമോദരൻ മാഷ് എന്നിവരൊക്കെ ആണ്.
ഇന്നും വെറുപ്പോടെ മനസ്സിൽ സൂക്ഷിക്കുന്ന ഒരാളുണ്ട്
സംസ്കൃതത്തിന്റെ വിജയൻ മാസ്റ്റർ

ഞങ്ങൾക്ക് അഞ്ചാം തരം മുതൽ
സംസ്കൃതവും പഠി പ്പിക്കാറുണ്ടായിരുന്നു.

സാധാരണ ഗതിയിൽ
 മലയാളമോ സംസ്കൃതമോ ഏതെങ്കിലും ഒന്നേ പഠി ക്കേണ്ടതുള്ളൂ
പക്ഷെ ഞങ്ങൾ എല്ലാവരെയും  ഏഴാം തരം വരെ
മലയാളവും സംസ്കൃതവും പഠിപ്പിക്കാറുണ്ടായിരുന്നു

 സംസ്കൃതത്തിന്റെ ഒരു പോസ്റ്റ് ഉണ്ടാക്കുവാനായിരിക്കാം
 നിർബന്ധിച്ചുള്ള  സംസ്‌കൃതം പഠനം

അഞ്ചിലും ആറിലും സംസ്‌കൃതം ടീച്ചർ ഞങ്ങളെ വഴക്കു പോലും പറയാറുണ്ടായിരുന്നില്ല
 പക്ഷെ ഏഴിലെത്തുംമ്പോൾ സ്ഥിതി മാറി
വിജയൻ മാസ്റ്റർ ജോലിക്കു ചേർന്നു .

അദ്ദേഹം വളരെ സ്‌ട്രിക്‌ട് ആയിരുന്നു.


നേരത്തെയുള്ള  ടീച്ചർ സംസ്‌കൃതംപരീക്ഷയുടെ  തലേന്ന്
വരാവുന്ന ചോദ്യം ഞങ്ങൾക്ക് പറഞ്ഞു തന്നിരുന്നു

എന്നാൽ വിജയൻ മാഷ് ഓരോ ദിവസവും
 ഹോം വർക്കും ഇമ്പോസിഷനും മറ്റുമായി മുന്നോട്ടു പോകാൻ തുടങ്ങി

ഇത്  ആൺട്ടികളായ ഞങ്ങൾക്കു രസിച്ചില്ല

നിർബന്ധമല്ലാത്ത ഒരു വിഷയം ഞങ്ങളെ അടിച്ചേല്പിക്കേണ്ടതില്ലല്ലോ

അന്ന് സംസ്‌കൃതം പീരീഡ്

അറബി പഠിക്കുന്ന കുട്ടികൾ അവരുടെ ക്‌ളാസിൽ പോയി

ഞങ്ങൾ കുറച്ച് പേർ

സംസ്‌കൃതം ക്‌ളാസിൽ പോകില്ലെന്ന് ഉറച്ച തീരുമാനമെടുത്ത്
ക്ലാസ്സിൽ തന്നെ ഇരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ കുറച്ച് പെൺകുട്ടികൾ  വന്നു

 മാഷ് വിളിക്കുന്നു

മെല്ലെ സംസ്‌കൃതം ക്‌ളാസിൽ

എന്താ ക്‌ളാസിൽ വരാഞ്ഞത്

മാഷെ ഞങ്ങൾക്ക് സംസ്‌കൃതം പഠിക്കേണ്ട

അത് നിങ്ങളാണോ തീരുമാനിക്കുന്നത്?

പിന്നെ ചോദ്യവും ഉത്തരവുമുണ്ടായില്ല

നിരത്തി  നിർത്തി

നീട്ടി പിടിച്ച കയ്കളിൽ ചോര പാടുകൾ വീഴുംവണ്ണമുള്ള

വടികൊണ്ട്  ആവർത്തിച്ചുള്ള അടികൾ
ഓർക്കുമ്പോൾ ആ അടികളുടെ വേദന ഇന്നുമുണ്ട് കൈകളിൽ

വെറുമൊരു അടി ലഭിച്ചത് കൊണ്ട് മാത്രമല്ല  വേദന എടുത്തത്

ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയായതു കൊണ്ടാണ്

പോസ്റ്റ് നിലനിർത്തേണ്ടത് മാഷുടെ മാത്രം ആവശ്യമാണ്‌

മലയാളം രണ്ടാം ഭാഗം  പഠിക്കുന്ന കാലത്തോളം സംസ്‌കൃതം

അടിച്ചേൽപ്പിക്കാൻ പറ്റുമായിരുന്നില്ല

സ്വന്തം നിലനിൽപ്പിനു വേണ്ടി

മറ്റുള്ളവരെ ശിക്ഷിക്കുന്നത് ശരിയല്ല



പിന്നീട് ജീവിതയാത്രയിൽ   മാഷെ പലയിടങ്ങളിലും

കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും സംസാരിക്കാൻ പോയിട്ടില്ല

ഇത്തരം സ്വാർത്ഥൻമാരെ എനിക്ക് വെറുപ്പാണ്

അധ്യാപകനായാലും  മറ്റാരാണെങ്കിലും ................





No comments:

Post a Comment