കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Wednesday, December 6, 2017

ഓർമയിൽ അച്ഛൻ

അന്ന് എനിക്ക് എന്റെ മകന്റെ വയസ്സ്.
ശനിയാഴ്ച സ്കൂളില്ല, 
താലൂക്ക് തല കന്നുകാലി പ്രദര്ശനവും നല്ല കന്നുകാലികൾക്കുള്ള മത്സരവും വടക്കേവീട്ടിലെ പറമ്പിൽ നടക്കുന്നു.
നമ്മുടെ യമുനയും പങ്കെടുക്കുന്നു.
ഞാനും അച്ഛന്റെ കൂടെ കൂടി.
എപ്പോഴും ഒന്നോ രണ്ടോ പശുക്കൾ വീട്ടിലുണ്ടാകും, 
പശുക്കൾ വീട്ടിലെ അംഗങ്ങളായാണ് അച്ഛൻ പരിപാലിച്ചിരുന്നത് 
യമുന, നന്ദിനി, അമ്മിണി എന്നിങ്ങനെ പോകുന്നു  അവ രുടെ പേരുകൾ.
വൈകുന്നേരം ആറു മണിയാകുമ്പോൾ ഇവർ അച്ഛനെയും കാത്തു നിൽക്കുന്നുണ്ടാകും 
അഞ്ചു മിനിട്ടു വൈകിയാൽ തന്നെ കരച്ചിൽ തുടങ്ങും. 
അച്ഛനെ കാണാത്തതിലുള്ള വിഷമമോ ??
അതോ ..!!
വൈകുന്നേരത്തെ ആശുപത്രി റോഡിലെ മേച്ചിൽ ഒഴിവാകുമോ എന്ന ഭയം കൊണ്ടോ??
എനിക്കറിയില്ല !!
അച്ഛൻ ഇറിഗേഷൻ വകുപ്പിൽ ടൈപ്പിസ്റ്റായിരുന്നു .
ഞാൻ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്,
അച്ഛന്റ ഒരാളുടെ ചെറിയ ശമ്പളം കൊണ്ട്,
ഞങ്ങൾ ആറു പേരെയും നല്ല രീതിയിലുള്ള വിദ്യഭ്യാസം നൽകി,
ഉയർന്ന നിലയിലെത്തിക്കാൻ എങ്ങനെ കഴിഞ്ഞു എന്നത്  ആലോചിക്കുമ്പോൾ.

ഞങ്ങൾക്കാർക്കും തന്നെ ഭക്ഷണത്തിനോ പഠനങ്ങൾക്കോ യാതൊരു അല്ലലും അച്ഛൻ അറിയിച്ചിരുന്നില്ല.

ചിലപ്പോൾ പശുക്കളെ വളർത്തുന്നതിലൂടെ ലഭിക്കുന്ന  വരുമാനവും അച്ഛനെ സഹായിച്ചിരിക്കാം.

ഞാൻ ആറാമൻ ആയതുകൊണ്ട് പലപ്പോഴും  ഏട്ടന്മാരുടെ ഷർട്ടൊക്കെ ആണ് എന്റെ അന്നത്തെ വേഷം,
ഇക്കാര്യത്തിൽ ആർക്കും തന്നെ ഒരു പരിഭവും ഉണ്ടായിരുന്നില്ല.

ഇന്ന് മകനൊക്കെ ഒരു ദിവസം തന്നെ രണ്ടും മൂന്നും കുപ്പായമൊക്കെ മാറ്റി മാറ്റി ധരിക്കുന്നതു കാണുമ്പോൾ,അത് കാലഘട്ടത്തിന്റെ മാറ്റമായി കണ്ടു മാറിയിരിക്കാനേ എനിക്കാകുന്നുള്ളൂ.

ആനകളെ പോലെ തടിച്ചു കൊഴുത്തിരിക്കുന്ന വൃന്ദ  ഹോട്ടലിലെ പശുക്കൾക്കിടയിൽ,
നെറ്റിയിൽ വെള്ളപൊട്ടോടെ  സുന്ദരിയായി   നമ്മുടെ യമുന  നിന്നു .

അന്നത്തെ മത്സരത്തിൽ യമുനക്ക് ഒന്നാം സ്ഥാനം .....

വലിയൊരു അലൂമിനിയം പാത്രവും ഒരു ചാക്ക് കാലിത്തീറ്റയും  അതായിരുന്നു സമ്മാനം.

 യമുനയുടെ ഫോട്ടോ എടുക്കുവാൻ പോസ് ചെയ്യവേ
അച്ഛൻ എന്നെ വിളിച്ചു ....
 മോനും  വാ...
നട്ടുച്ച വെയിലിന്റെ ചൂട് നെറുകയിൽ...

ചെരുപ്പില്ലാത്ത  കാലിൽ  തറിച്ച തൊട്ടാവാടി മുള്ളുകൾ വകവെക്കാതെ ഞാൻ അച്ഛന്റെ അരികിലേക്ക് ഓടി.

ഉടുത്തിരുന്ന ഏട്ടന്റെ കട്ടിയുള്ള എൻ സി സി യൂണിഫോമിന്റെ ചൂടിൽ ഒലിച്ചിറങ്ങിയ വിയർപ്പു തുടച്ചു കൊണ്ട് ഞാൻ അച്ഛനോട് ചേർന്ന് നിന്നു ........

അഭിമാനത്തോടെ .......


No comments:

Post a Comment