കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Monday, December 11, 2017

നാലാം തരം നൽകിയ പാഠം

ആരെയും അന്ധമായി വിശ്വസിക്കരുത്.....
നാം ചെയ്യേണ്ട പ്രവർത്തി നാം  തന്നെ ചെയ്യണം......
ഒമ്പത് വയസ്സിൽ പഠിച്ച,
ഒരിക്കലും മറക്കാനാകാത്ത ഒരു പാഠം !

വീട്ടിൽ നിന്നും വിളിച്ച് കൂവിയാൽ കേൾക്കുന്ന ദൂരത്തിലായിരുന്നു-
ഗവണ്മെന്റ് യു പി സ്കൂൾ.
ഒരു റോഡ് മറികടന്നാൽ സ്‌കൂളായി,
നമ്പീശൻപുല്ല്  നിറഞ്ഞ,
കരിങ്കൽ ചെരിച്ചു കെട്ടിയ,
കുന്നിന്റെ ചെരിവ്,
കുന്നിന്റെ മുകളിൽ തല ഉയർത്തി നിൽക്കുന്ന സ്കൂൾ.

ഇഷ്ട്ടം പോലെ കെട്ടിടങ്ങളും,
വിശാലമായ കളിസ്ഥലവുമൊക്കെ യുണ്ടെങ്കിലും,
സ്കൂളിൽ കിണറുണ്ടായിരുന്നില്ല.
കുഴിച്ച കിണർ ഒരു രാത്രിയിൽ ആൾമറ അടക്കം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി .
മുഴുവൻ കുട്ടികളും വെള്ളം കുടിക്കാൻ വരുന്നത്  വീട്ടിൽ ആണ്.
സ്കൂളിൽ നല്ലൊരു മൂത്രപ്പുരയും  ഇല്ല,
അതുകൊണ്ട് തന്നെ ടീച്ചർമാരൊക്കെ ഉച്ചയാകുമ്പോൾ  വീട്ടിൽ എത്താറുണ്ട്.

എന്റെ ഉറ്റ ചങ്ങാതി ആയിരുന്നു -
 ബാലഗോപാലൻ ഡോക്റ്ററുടെ മകൻ ശ്രീജിത്ത്.
ആ വർഷത്തെ ഓണാഘോഷത്തിൽ,
നമ്മൾ പൂക്കള മത്സരത്തിന് പേരുകൊടുത്തു
ഞാനും, ശ്രീജിത്തും മറ്റു രണ്ടുപേരും.

ആ ദിവസം ഞാൻ വീട്ടിൽ നിന്നും പറിക്കാവുന്ന പൂക്കളൊക്കെ പറിച്ചു കൂടാതെ അച്ഛൻ പുതുതായി വാങ്ങി കൊണ്ടുവന്ന കോപ്പകൂട്ടുകൊണ്ടുണ്ടാക്കിയ ശിവന്റെ പ്രതിമയും എടുത്തു.

ഞങ്ങൾക്ക് പൂക്കളത്തിന്റെ ഡിസൈനിനെ പാറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല.

എന്ത് ഡിസൈനിൽ പൂവിടും?

ആകെ കൺഫ്യൂഷൻ!!

ഒടുക്കം
പ്രതിമ നടുവിൽ  വെച്ച് പൂവിടാൻ തീരുമാനിച്ചു.
പ്രതിമക്ക് ചുറ്റും ചേയ്ഞ്ചിങ് റോസിന്റെ പൂക്കൾ അടുക്കിവച്ചു,

അതിനു ശേഷം,
ഓരോ നിറത്തിലുള്ള പൂക്കളും വൃത്താകൃതിയിൽ അലങ്കരിച്ചു.
പൂവിട്ടു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം.

ഉച്ചയോടെ മറ്റ് പരിപാടികളും അടുത്തുള്ള ഹാളിൽ തുടങ്ങി.

അവസാനം...
സമ്മാനദാനത്തിന്റെ സമയമായി.

ഞങ്ങൾ ആകാംഷയോടെ നിന്നു,
ഒട്ടും പ്രതീക്ഷിക്കാതെ....
മുന്നാം സമ്മാനം ഞങ്ങൾക്ക്.
സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറണം....
എന്റെ കാൽ വിറക്കുന്നു,

ഞാൻ മെല്ലെ ശ്രീജിത്തിനെ നോക്കി..
അവന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല.
ഞങ്ങൾ നാലുപേർക്കും സ്റ്റേജിൽ കയറാൻ ഭയം.

ഒന്നിച്ച്  പഠിക്കുന്ന ശ്രീമതി ടീച്ചറുടെ മകൻ  ഫിറോസ്-
 ആ സമയം ഒരു രക്ഷകനായി എത്തി.

നിങ്ങൾ പേടിക്കേണ്ട...

ഞാൻ പോയി വാങ്ങാം.

ഫിറോസ് സമ്മാനം വാങ്ങുന്നത് ഞങ്ങൾ കൈയ്യടിയോടെ എതിരേറ്റു.

ഒരു സഞ്ചി മിഠായി!!

അതായിരുന്നു സമ്മാനം.

ഞങ്ങൾ ഫിറോസിനെ സമീപിച്ചു..

എന്താ?

മിഠായി പങ്കുവെക്കാം....

ആ പൂതി മനസ്സിലിരിക്കട്ടെ.

ഞാൻ വാങ്ങിയ സമ്മാനം ഞാൻ കൊണ്ടുപോകും.

ഞങ്ങളുടെ നാവ് ഇറങ്ങിപോയോ?!

വാക്ക് തൊണ്ടയിൽ കുടുങ്ങിയോ?!

ഒന്നും പറയാൻ കിട്ടുന്നില്ല.

സമ്മാനം പോയ സങ്കടത്തിൽ,

ഞാൻ തിരികെ പൂക്ക ള മിട്ട ഹാളിലേക്ക് മടങ്ങി.

അവിടെ കണ്ട കാഴ്ച്ച,

ഹൃദയ ഭേദകമായിരുന്നു.


ഞാൻ അച്ഛനോട് എന്ത് പറയും?

ക്ലസ്സ്മുറി മുഴുവൻ വലിച്ചെറിയപ്പെട്ട പൂക്കൾക്കിടയിൽ,

കഷണങ്ങളായി കിടക്കുന്ന പ്രതിമ.

കരച്ചിൽ അടക്കാനാകുന്നില്ല

എങ്ങനെയൊക്കെയോ,

ആ കഷണങ്ങൾ പെറുക്കി,

പൂ കൊണ്ട് വന്ന സഞ്ചിയിലിട്ട് വീട്ടിലെടുത്തു.

അച്ഛൻ വഴക്കൊന്നും പറഞ്ഞില്ല.

പിന്നീട് കുറച്ചുനാളുകൾക്ക് ശേഷം,

മണിയേട്ടൻ  സിമിന്റ് ഉപയോഗിച്ച് പൊട്ടിയ കഷണ ങ്ങൾ ചേർത്ത് യോജിപ്പിച്ചു.
കുറച്ചു   പെയിന്റ്ഒക്കെ ചെയ്ത് അലമാരയിൽ വച്ചു.

ആ പ്രതിമ ഇന്നും വീടിന്റെ അലമാരയിലുണ്ട് .

കുറച്ചു വര്ഷം മുമ്പ് ഷിറോസിനെ പൂനയിൽ വച്ച് കണ്ടിരുന്നു.

അപ്പോഴും  എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്

ആ പാക്കറ്റ് മിഠായിയും  പൊളിഞ്ഞ പ്രതിമയുമായിരുന്നു.






No comments:

Post a Comment