കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Saturday, July 14, 2018

കൃഷി പാഠം



ഇന്ത്യ കാർഷിക രാജ്യമാണ്
പക്ഷെ 
കർഷകന് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന പൂർണ വിശ്വാസം എനിക്കില്ല 
കേരളത്തിൽ  ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്കരണം വന്നിട്ട് 
വർഷങ്ങൾ ഒത്തിരി കഴിഞ്ഞിട്ടും 
പല നിയമ നിർമ്മാണങ്ങൾ നടന്നിട്ടും
ചെറുകിട കർഷകർ  പലരും  ഇപ്പോഴും  വഞ്ചിക്കപ്പെടുന്നുണ്ടോ??

തെങ്ങും ,കുരുമുളകും, നെല്ലുമായിരുന്നു ഞങ്ങളുടെ പ്രധാന കൃഷി.
നുരിയും,നാട്ടിയും ,
നെല്ല് മൂരുന്നതും,
കറ്റ തല്ലുന്നതുമൊക്ക ഇന്നലെ നടന്നത് പോലെ 
മനസ്സിൽ തെളിഞ്ഞു വരുന്നു..

ഒരു പക്കാ കർഷകൻ അല്ലെങ്കിലും
അച്ഛന്റ്റെ കാലശേഷം 
കൃഷിയൊക്കെ നോക്കിനടത്തിയിരുന്നത് ഞാനായിരുന്നു.

വയലിൽ ജീരകശാലവിത്തിട്ട കൊല്ലം ഇന്നും ഓർക്കുന്നു.
പുല്ല് തീരെ ഉയരം ഇല്ലല്ലോ എന്ന് ആശങ്കപ്പെട്ടിരിക്കവേ  ,
ആഴ്ച്ച ഒന്ന്  കഴിഞ്ഞു പോയപ്പോൾ 
 വിശ്വസിക്കാൻ പറ്റുന്നില്ല 
നെൽക്കതിരുകൾ എന്റെ കണ്ണോളം ഉയരത്തിൽ!!
ചെറുകാറ്റിന് നെയ്‌ച്ചോറിന്റെ  സുഗന്ധം
ആ വരമ്പിലൂടെ എത്ര നടന്നാലും മതിയാകുന്നില്ല.
പ്രകൃതിയുടെ ഒരു ഇന്ദ്രജാലം.

നെൽകൃഷി അധിക കാലം തുടരാൻ പറ്റാത്ത അവസ്ഥ 
പണിക്കാരെ കിട്ടാനില്ല 
അതിലും വലിയ പ്രശ്നമായി വന്നത് 
തോടിനോട് ചേർന്നുള്ള വയൽ, 
കള്ളുഷാപ്പിനായി മതിൽ കെട്ടി നികത്തി.
വെള്ളം കെട്ടിനിന്ന് എപ്പോഴും ഒരു കുളം കണക്കെ  .

"കുറച്ച് തൊഴിലാളികളുടെ ജീവിത പ്രശ്നമാണ്"
അതായിരുന്നു 
പരാതിപ്പെടാൻ പോയപ്പോൾ കേട്ടത് .

പിന്നീട്  തട്ട് മറിച്ച് വാഴയും കപ്പയുമൊക്കെയായി കൃഷി.

ഒന്ന് മാറ്റി ചവിട്ടിയാലോ ??

2012 ൽ ഒരു പരീക്ഷണം
ഒരേക്കർ മുഴുവൻ മഞ്ഞളും ഇഞ്ചിയും .

മൂന്നു തവണ തോലും വളവുമൊക്കെയിട്ട് നല്ല രീതിയിൽ തന്നെ കൃഷി ചെയ്തു.
മോശമില്ലാത്ത വിളവ്.
ഇഞ്ചിയും മഞ്ഞളും കിളച്ച് നമ്മുടെ അടച്ചിട്ട ഷോപ്പിൽ കൂട്ടിയിട്ടു.
നെഞ്ചോളം ഉയരത്തിലുള്ള കൂന
വല്ലാത്തൊരു സന്തോഷം.

ഇഞ്ചി വിൽക്കണം

മട്ടന്നൂരിലെ രണ്ടു മൂന്ന് മൊത്ത കച്ചവടക്കാരെ സമീപിച്ചു

കേൾക്കാനുള്ള സൗമനസ്യം  പോലും അവർക്കില്ല .

കണ്ണേട്ടന്റെ കടയിൽ
പിന്നിലെ റൂമിൽ കൂട്ടിയിട്ട ഇഞ്ചി ചാക്കുകൾ കാട്ടി തന്നു.

ചാവശ്ശേരി VFPCK യിൽ പോയി
"ഓർഡർ കിട്ടിയാലേ ശേഖരിക്കാനാകൂ......." അവരും കൈ മലർത്തി.

ഒടുവിൽ കാദർക്കാന്റെ കടയിൽ

തല്ക്കാലം രണ്ടു ചാക്ക് കൊണ്ടുവാ ,

കുറച്ചൊരു സമാധാനം
റൂമിലെത്തി രണ്ടു ചാക്കിൽ  വേര് മുറിച്ച് മണ്ണ് കളഞ്ഞ്  ഇഞ്ചി നിറച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഗുഡ്സ് ഓട്ടോയിൽ കടയിൽ

കാദർക്കാ....
ഇന്നലെ പറഞ്ഞ ഇഞ്ചി കൊണ്ട് വന്നിട്ടുണ്ട്

ചെറിയ ടൈപ്പാല്ലേ ??
ഇതെല്ലാം ഉണങ്ങി ചുരുണ്ടിരിക്കുന്നല്ലൊ
കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിളവ് നോക്കി നൂറു കുറ്റങ്ങൾ,

"ഞാൻ പത്തര രൂപ കൊടുക്കാറുണ്ട്
 പക്ഷെ ഇതിന് ഒന്പതരയെ തരാൻ പറ്റൂ"

അന്നത്തെ ചില്ലറ വില ഇരുപത്തി ഒന്ന് രൂപ
എനിക്ക് ഒരു കിലോ ഉണ്ടാക്കാൻ ചിലവ് പത്ത് രൂപക്കടുത്ത് വരും .
തിരികെ സാധനം എടുക്കണമെങ്കിൽ ഓട്ടോ ചാർജ് ഇനിയും നൽകണം.
ഒന്പതരയെങ്കിൽ ഒൻപതര
ശരി കാദർക്കാ..

ചാക്ക് ഇഞ്ചി ചെരിഞ്ഞിട്ട് തരാം
പൈസക്ക്  വൈകുന്നേരം വാ....
രണ്ടു മൂന്ന് തവണ നടക്കേണ്ടി വന്നു ആ പൈസ കിട്ടാൻ...

നമ്മൾ ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സാധനങ്ങൾക്ക്
ആവശ്യമില്ലാതെ കുറ്റം പറഞ്ഞു വില കുറച്ച് കൂടുതൽ ലാഭം
അതവരുടെ രീതി
 ഇത്തരം രീതി
എനിക്ക് സഹിക്കാൻ പറ്റുന്നതിലേറെ ആയിരുന്നു ...

ഇനി ബാക്കിയുള്ള ഇഞ്ചി വിൽക്കുന്നില്ല!!
ഞാൻ തീരുമാനിച്ചുറച്ചു .

പക്ഷെ ചിലവാക്കിയ പണം കിട്ടേണ്ട??

ഒന്നും ആലോചിച്ചില്ല  വലിയൊരു അലുമിനി പാത്രം വാങ്ങി,
അടുപ്പ് കൂട്ടി മഞ്ഞൾ പുഴുങ്ങാൻ തുടങ്ങി
മഞ്ഞൾ മുഴുവൻ പുഴുങ്ങി ഉണക്കി
ചാക്കിൽ നിറച്ചപ്പോൾ ആകെ ഒരാശ്വാസം.

മലഞ്ചരക്ക് കടയിൽ മാർക്കറ്റ് റേറ്റിന്  മഞ്ഞൾ
ചിലവാക്കിയ പണം റൊക്കം കൈയ്യിൽ ..

പിന്നെ
പരിചയക്കാർക്കൊക്കെ
സഞ്ചിയിലാക്കി ഇഞ്ചി വെറുതെ കൊടുത്തപ്പോൾ
കഷ്ടപ്പെട്ടത് വെറുതെ ആയില്ല എന്നൊരു തോന്നൽ...

കുറെയൊക്കെ കോട്ടയിലാക്കി തെങ്ങിന് ഇട്ടപ്പോഴും
ഒരു സങ്കടവും തോന്നിയില്ല.
കാരണം
പഠിച്ചത് ജീവിതത്തിലെ വലിയൊരു പാഠം... .




No comments:

Post a Comment